ഡി.കെ. ശിവകുമാർ 'ആപ്പിൾ' വിവാദത്തിൽ; പാതി കടിച്ച ആപ്പിൾ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു
ബംഗളൂരു: പാതി കടിച്ച ആപ്പിൾ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞ് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിവാദത്തിൽ. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സ്വന്തം മണ്ഡലമായ കനകപുരയിലെ വോട്ടർമാർക്ക് നന്ദി പറയാൻ നടത്തിയ യാത്രക്കിടെയാണ് സംഭവം. ഹൊരഹള്ളിയിലെ സ്വീകരണ ചടങ്ങിൽ കോൺഗ്രസ്സ് പ്രവർത്തകർ കിലോക്കണക്കിന് ആപ്പിൾ കോർത്തുണ്ടാക്കിയ ഭീമൻ മാല ശിവകുമാറിനെ അണിയിച്ചിരുന്നു. മാലയിൽ നിന്ന് ഒന്നിന് പിറകെ ഒന്നായി രണ്ട് ആപ്പിൾ പറിച്ചെടുത്ത് കടിച്ച ശേഷം ശിവകുമാർ അവ ജനങ്ങൾക്കിടയിലേക്കു എറിയുകയായിരുന്നു.
താഴെ നിന്ന അണികൾ വലിയ ആവേശത്തോടെ ഈ ആപ്പിളുകൾ കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സംഭവം വിവാദമാകുകയും ശിവകുമാറിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ശിവകുമാറിനെതിരെ ഒരു വിഭാഗം ഉയർത്തുന്നത്. "ഡിക. ശിവകുമാർ സ്വയം ഒരു ദൈവമാണെന്ന് കരുതുന്നുണ്ടോ? ആപ്പിൾ കടിച്ച ശേഷം അത് 'പ്രസാദം' പോലെ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നത് എന്ത് ലോജിക്കാണ്?" എന്നാണ് ഒരാൾ പ്രതികരിച്ചത്. പൊതുവേദിയിൽ വെച്ച് ഒരാൾ പകുതി കഴിച്ച ഭക്ഷണം ജനങ്ങൾക്ക് നേരെ എറിയുന്നത് മോശം സന്ദേശമാണ് നൽകുന്നതെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷമായ ബി.ജെ.പി ഈ വിഷയത്തിൽ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഒരാൾ തന്റെ അധികാരത്തിന്റെ അഹങ്കാരമാണ് ഇതിലൂടെ കാണിക്കുന്നതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. പൊതുവേദികളിലെ പെരുമാറ്റച്ചട്ടങ്ങളെ ഇത് ചോദ്യം ചെയ്യുന്നുവെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ശിവകുമാറിനെ പിന്തുണച്ചുകൊണ്ട് കോൺഗ്രസ്സ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവത്തെ ബി.ജെ.പി അനാവശ്യമായി വലുതാക്കി കാണിക്കുകയാണെന്നാണ് ഇവർ വാദിക്കുന്നത്. ജനങ്ങളുമായി മുഖ്യമന്ത്രി നടത്തുന്ന തികച്ചും സ്വാഭാവികവും അനൗപചാരികവുമായ ഒരു ഇടപെടൽ മാത്രമാണിതെന്നു അവർ ചൂണ്ടിക്കാട്ടുന്നു. അണികളോടുള്ള സ്നേഹപ്രകടനത്തിന്റെ ഭാഗമായാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും ഇതിൽ മറ്റ് അർത്ഥങ്ങൾ കാണേണ്ടതില്ലെന്നുമാണ് കോൺഗ്രസ്സ് പ്രവർത്തകരും വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."