മണിപ്പൂരിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു
ഇംഫാൽ: മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിലുണ്ടായ ശക്തമായ ഭീകരാക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ജവാന്മാർക്ക് വീരമൃത്യു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഉഖ്‌റുലിലെ നുങ്ഷാങ് ഖോങ് മേഖലയിലാണ് സംഭവം. 40 അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ ഒളിഞ്ഞിരുന്ന് ആക്രമണം നടത്തുകയായിരുന്നു.
സുരക്ഷാ സേനയുടെ വാഹനവ്യൂഹം കടന്നുപോകവെ ഭീകരർ സ്ഫോടകവസ്തുക്കളും അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലിസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സങ്ഷാക് പോസ്റ്റിൽ നിന്നുള്ള ജവാൻമാരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കുകയും അക്രമികൾക്കായി വിപുലമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഭീകരാക്രമണത്തെ മണിപ്പൂർ മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് ശക്തമായി അപലപിച്ചു. ഇത്തരം ക്രൂരമായ അതിക്രമങ്ങൾ സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അസം റൈഫിൾസിന്റെ പുതിയ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ച പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും സംഘർഷവും നിലനിന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്.
ലാംബുയി ഗ്രാമത്തിലുണ്ടായിരുന്ന അസം റൈഫിൾസ് ഉദ്യോഗസ്ഥർ പ്രാദേശിക ഭരണകൂടവുമായി കൂടിയാലോചിക്കാതെ 'ന്യൂ ഹെവൻ' മേഖലയിൽ പുതിയ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കാൻ ശ്രമിച്ചതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. സ്ത്രീകളും വിദ്യാർഥികളും അടങ്ങുന്ന സംഘം നിർമാണ പ്രവർത്തനങ്ങൾ തടയാൻ എത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ സുരക്ഷാസേന നടത്തിയ ലാത്തിച്ചാർജ്ജിലും വെടിവെപ്പിലുമായി നാല് പേർക്ക് പരുക്കേറ്റിരുന്നു. പ്രദേശത്ത് നിലവിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
in a tragic incident, militants ambushed an assam rifles convoy in manipur. the terrorists launched a sudden attack on the security personnel, leading to a fierce gunbattle. unfortunately, two jawans lost their lives in the line of duty while bravely fighting the attackers. security forces have launched a massive search operation in the area to track down the terrorists.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."