സില്‍വര്‍ ജൂബിലിയുടെ നിറവില്‍ കോയ കാപ്പാട്
ദേവതാരുവില്‍ രിഫാഈ ബൈത്തിന്റെ ഈരടികള്‍ പെയ്തിറങ്ങുമ്പോള്‍ അറബനയില്‍ മാന്ത്രികചടുല താളത്തോടെ വിരലുകളോടുന്നു. ഭക്തി സാന്ദ്രതയില്‍ സദസ്സ് മുഴുകുമ്പോള്‍ ഓരത്തിരുന്ന് നിശ്ശബ്ദം നിര്‍വൃതിയടയുകയാണ് കോയ കാപ്പാട്.
58 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കോയ കാപ്പാടിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിനു കൂടി വേദിയാവുകയാണ്. മാപ്പിളകലാ മത്സരങ്ങളുമായി കലോത്സവങ്ങളില്‍ 25 വര്‍ഷം പിന്നിടുന്ന കോയ കാപ്പാട് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും വ്യത്യസ്ത ടീമുകളുമായാണ് ഇത്തവണ അറബനമുട്ട് വേദിയില്‍ എത്തിയിരിക്കുന്നത്.
കേരള ദഫ്മുട്ടിന്റെ ഈറ്റില്ലമായ കാപ്പാട് ആലസ്സംവീട്ടില്‍ തറവാട്ടിലെ നാലാം തലമുറയില്‍ പെട്ട ദഫ്മുട്ട് ആചാര്യന്‍ ഉസ്താദ് അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ പുത്രനാണ് കോയ കാപ്പാട്. യമനിലെ അദനില്‍ നിന്ന് കേരളത്തിലേക്ക് ഇസ്ലാമിക പ്രബോദനത്തിനായി വന്ന ഇവരുടെ കുടുംബം 136 വര്‍ഷമായി ദഫ്മുട്ട്, അറബനമുട്ട് എന്നിവയില്‍ പരിശീലനം നല്‍കി വരുന്നു.
പുരാതന ബാബിലോണിയന്‍ ഗ്രാമമായ അറബനില്‍ നിന്നും വന്ന അറബനമുട്ട് സലാം ചൊല്ലി തുടങ്ങി നശീത ചൊല്ലി 12 ഇഞ്ച് വ്യാസം വരുന്ന അറബനയില്‍ ദ്രുതതാളത്തില്‍ ആരംഭിച്ച് ദ്രുതതാളത്തില്‍ തന്നെ അവസാനിപ്പിക്കുന്ന കലാരൂപമാണ്. മുസ്‌ലിം പള്ളികളിലും വീടുകളിലും ഒതുങ്ങി നിന്ന അറബനമുട്ട് 1980കളില്‍ പൊതു വേദികളിലും 1992 മുതല്‍ സ്‌കൂള്‍ കലോത്സവ വേദികളിലുമുണ്ട്.
ഇത്തരം കലകള്‍ക്ക് വലിയ തോതില്‍ പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും പ്രൈസ് മണിക്ക് പകരം സ്‌കോളര്‍ഷിപ്പ് ആക്കിയാല്‍ നന്നാവുമെന്നും കോയ കാപ്പാട് പറയുന്നു.കേന്ദ്ര ഗവണ്‍മെന്റ് ഗുരു പദവിയിലേക്ക് ഇദ്ദേഹത്തെ നോമിനേറ്റ് ചെയ്തിട്ടുണ്ട്. ബിരുദാനന്തര ബിരുദത്തിന് പുറമെ ബീഹാര്‍ അംബേദ്കര്‍ യൂനിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി ചെയ്യുന്ന ഇദ്ദേഹം ഓസ്‌ട്രേലിയ, ന്യൂസീലാന്റ്, ഫിജി എന്നീ രാജ്യങ്ങളില്‍ പരിശീലനത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. 2012 ല്‍ കേരള ഫോക്‌ലോര്‍ അക്കാദമിയുടെ അവാര്‍ഡിനര്‍ഹനായിട്ടുള്ള കോയ കാപ്പാട് ശിഷ്യരുടെ പ്രകടനത്തില്‍ പൂര്‍ണ സംതൃപ്തനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."