ആരവല്ലി സംരക്ഷണം പ്രഹസനമാകുന്നു: ഖനന മാഫിയയെ സഹായിക്കാൻ കേന്ദ്രം 'ഉയരപരിധി' നിശ്ചയിച്ചതായി ആക്ഷേപം
ന്യൂഡൽഹി: ആരവല്ലി മലനിരകളുടെ സംരക്ഷണത്തിനെന്ന പേരിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾ ഖനന മാഫിയയെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് വ്യാപകമായ ആക്ഷേപം ഉയരുന്നു. പുതിയ ഖനനാനുമതി നൽകരുതെന്ന് രാജസ്ഥാൻ, ഹരിയാന സർക്കാരുകളോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, മലനിരകളുടെ നിർവചനത്തിൽ വരുത്തിയ മാറ്റമാണ് വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 100 മീറ്ററിൽ കൂടുതൽ ഉയരമുള്ള ഭാഗങ്ങളെ മാത്രമേ ഇനി ആരവല്ലി മലനിരകളായി കണക്കാക്കൂ എന്ന കേന്ദ്രത്തിന്റെ നിലപാട് വൻതോതിലുള്ള പരിസ്ഥിതി വിനാശത്തിന് വഴിവെക്കും. ഇതിൽ താഴെ ഉയരമുള്ള വലിയൊരു ഭാഗം ഭൂമി ഖനന മാഫിയക്ക് വിട്ടുനൽകാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.
കർശന നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമ്പോഴും, ഖനന ലോബികൾക്ക് അനുകൂലമായ നിയമനിർമ്മാണങ്ങളിലൂടെ കേന്ദ്രം ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഖനനം നിരോധിക്കേണ്ട പുതിയ മേഖലകൾ കണ്ടെത്താൻ 'ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജ്യുക്കേഷനെ' (ICFRE) ചുമതലപ്പെടുത്തിയത് നിലവിലെ ഖനന പ്രവർത്തനങ്ങൾ സുഗമമായി തുടരാൻ സമയം അനുവദിക്കലാണെന്നും ആക്ഷേപമുണ്ട്.
കേന്ദ്ര നയങ്ങൾക്കെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്
ആരവല്ലി മലനിരകളെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നു. മലനിരകളുടെ പുതിയ നിർവചനം ഖനന മാഫിയയെ സഹായിക്കാനാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. "ആരവല്ലിയെ സംരക്ഷിക്കുന്നതിന് പകരം മുറിച്ചുവിൽക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 100 മീറ്റർ ഉയരപരിധി നിശ്ചയിച്ചത് ഖനനക്കാർക്ക് വേണ്ടിയാണ്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ഞങ്ങൾ പോരാടും." - കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
ഈ മാസം 26-ന് ജയ്പൂരിൽ നടക്കുന്ന വൻ പ്രതിഷേധ മാർച്ചിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും രാജസ്ഥാനിലും ഹരിയാനയിലും ഈ വിഷയം രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
The central government's new directive on Aravalli protection is being slammed as a "pro-mining" move disguised as conservation. By introducing a controversial criteria that only areas 100 meters above sea level qualify as 'Aravalli,' critics argue the government is opening up vast stretches of low-lying hills for the mining mafia. While the Ministry claims to halt new licenses, environmentalists and the Congress party view this new definition as a legal loophole that endangers the ecosystem, leading to massive protests planned in Rajasthan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."