മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ; ആശങ്ക വേണ്ട, സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അധികൃതർ
ദുബൈ: ഗൾഫ് മേഖലയെയാകെ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാൻ-ഇസ്റാഈൽ സംഘർഷം. യുഎഇയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ അബുദബിയിൽ ഒരാൾ കൊല്ലപ്പെട്ടു. ഇസ്റാഈലും അമേരിക്കയും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചത്.
യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാന്റെ നിരവധി മിസൈലുകൾ തടഞ്ഞുവെങ്കിലും, തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദബിയിലെ ജനവാസ മേഖലയിൽ പതിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഒരാൾ കൊല്ലപ്പെട്ടതും കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതും. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎഇ കുറ്റപ്പെടുത്തി. നിലവിൽ രാജ്യത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി.
മേഖലയിലെ വ്യോമാതിർത്തികൾ ഭാഗികമായി അടച്ചതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ വിമാന ഗതാഗത സംവിധാനം പൂർണ്ണമായും തകർന്നു. ദുബൈയിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും എമിറേറ്റ്‌സ് താൽക്കാലികമായി നിർത്തിവച്ചു. മിഡിൽ ഈസ്റ്റിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള സർവീസുകൾ എയർ ഇന്ത്യയും റദ്ദാക്കിയിട്ടുണ്ട്.
നിലവിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB), അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) എന്നിവിടങ്ങളിലേക്ക് യാത്രക്കാർ ഇപ്പോൾ പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
യുഎഇയിലെ അൽ-ദഫ്ര വ്യോമതാവളം ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ പ്രധാന ആക്രമണം. ഇതിന് പുറമെ ഖത്തറിലെ അൽ-ഉദൈദ്, കുവൈത്തിലെ അൽ-സലേം വ്യോമതാവളങ്ങൾ, ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവിക കപ്പൽപ്പടയുടെ ആസ്ഥാനം എന്നിവയും ഇറാൻ ലക്ഷ്യം വച്ചതായി റിപ്പോർട്ടുകളുണ്ട്. കുവൈത്തും ജോർദാനും തങ്ങൾക്കുനേരെ വന്ന മിസൈലുകൾ തകർത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.
"തിരിച്ചടിക്കാൻ അവകാശമുണ്ട്"
"ഇറാന്റെ നടപടി രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഭീരുത്വപരമായ ഈ പ്രവൃത്തിയോട് ഉചിതമായ രീതിയിൽ പ്രതികരിക്കാൻ യുഎഇക്ക് പൂർണ്ണ അവകാശമുണ്ട്." - യുഎഇ പ്രതിരോധ മന്ത്രാലയം
യുഎഇയിലെ ഇന്ത്യൻ എംബസി പൗരന്മാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും എംബസി ആവശ്യപ്പെട്ടു. സംശയാസ്പദമായ വസ്തുക്കൾ കാണുന്ന ഇടങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും അവയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സാമ്പത്തിക ആഘാതം: സ്വർണ്ണവില കുതിച്ചുയരുന്നു
യുദ്ധസാഹചര്യം വിപണിയെയും ബാധിച്ചിട്ടുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് ആളുകൾ തിരിഞ്ഞതോടെ യുഎഇയിൽ സ്വർണ്ണവില ഗ്രാമിന് 14.25 ദിർഹം വർദ്ധിച്ചു. 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 636 ദിർഹം വരെയായി വില ഉയർന്നു. ആഗോള എണ്ണ വിപണിയും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്.
uae successfully intercepts missile attacks and assures residents that the situation is under control. officials urge the public not to panic as security and defence systems remain fully operational.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."