യുദ്ധം പടരാതിരിക്കാൻ ഉടനടി ഇടപെടണം; പുടിനുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്
അബുദബി: മധ്യപൂർവേഷ്യയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെയും വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. തിങ്കളാഴ്ച നടന്ന സംഭാഷണത്തിൽ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും അന്താരാഷ്ട്ര സമാധാനത്തിന് മേൽ ഈ സംഘർഷങ്ങൾ ചെലുത്തുന്ന പ്രത്യാഘാതങ്ങളും ഇരുനേതാക്കളുംവിലയിരുത്തി.
യുഎഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ നടത്തുന്ന നീക്കങ്ങളെക്കുറിച്ചും വർദ്ധിച്ചുവരുന്ന സൈനിക നടപടികളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. മേഖലയിൽ സംഘർഷം കൂടുതൽ വ്യാപിക്കുന്നത് തടയാൻ നിലവിലെ സൈനിക നടപടികൾ ഉടനടി നിർത്തിവെക്കണമെന്ന് ശൈഖ് മുഹമ്മദും പുടിനും സംഭാഷണത്തിനിടെ ആവശ്യപ്പെട്ടു. സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യുദ്ധത്തിന് പകരം സംഭാഷണങ്ങൾക്കും നയതന്ത്ര നീക്കങ്ങൾക്കും മുൻഗണന നൽകേണ്ടതിന്റെ അനിവാര്യതയും ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ സ്ഥിരത നിലനിർത്താൻ സമാധാനപരമായ ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകണമെന്നും ചർച്ചയിൽ ധാരണയായി.
അതേസമയം ഇന്നും യുഎഇയ്ക്ക് നേരേ ഇറാൻ ആക്രമണമുണ്ടായി. റാസൽഖൈമ ലക്ഷ്യമാക്കി എത്തിയ ഇറാനിയൻ ഡ്രോൺ യുഎഇ വ്യോമ പ്രതിരോധ സേന തകർത്തു. ഡ്രോൺ തകർത്തതിനെത്തുടർന്ന് ഇതിന്റെ അവശിഷ്ടങ്ങൾ റാസൽഖൈമയിലെ അൽ ഹംറ വില്ലേജ് പ്രദേശത്ത് പതിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
ഡ്രോൺ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് ആർക്കും പരുക്കേൽക്കുകയോ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് റാസൽഖൈമ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്ന് അധികൃതർ വ്യക്തമാക്കി.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കാനും സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മേഖലയിലെ മാറുന്ന സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും യുഎഇ അറിയിച്ചു.
അതേസമയം മേഖലയിലെ സംഘർഷത്തെത്തുടർന്ന് ദുബൈയിൽ നിന്നുള്ള വിമാന സർവീസുകൾ എമിറേറ്റ്‌സ് എയർലൈൻ താത്കാലികമായി നിർത്തിവെച്ചു. നാളെ (മാർച്ച് 3 ചൊവ്വാഴ്ച) ഉച്ചയ്ക്ക് 3 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് അടിയന്തര നടപടിയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
നാളെ ഉച്ചയ്ക്ക് 3 മണിക്ക് മുൻപുള്ള വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ വിമാനത്താവളത്തിലേക്ക് വരരുതെന്ന് എമിറേറ്റ്‌സ് കർശന നിർദ്ദേശം നൽകി. സാഹചര്യം വിലയിരുത്തിയ ശേഷം സർവീസുകൾ പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
തടസ്സപ്പെട്ട വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യുന്നതിനോ അല്ലെങ്കിൽ മറ്റ് തീയതികളിലേക്ക് യാത്ര മാറ്റുന്നതിനോ സൗകര്യമുണ്ടാകും. കൂടുതൽ വിവരങ്ങൾക്കായി എമിറേറ്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ ട്രാവൽ ഏജന്റുകളെയോ സമീപിക്കാവുന്നതാണ്.
the uae president held a phone conversation with russian president vladimir putin, stressing the need for immediate diplomatic intervention to prevent further escalation of conflict. both leaders discussed regional stability, de-escalation efforts, and the importance of dialogue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."