ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് സ്ഥിരീകരണം; പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്റ്
അൻ്റാലിയ: മിഡിൽ ഈസ്റ്റിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. തുർക്കിയിൽ കോസ്റ്റാറിക്കയ്ക്കെതിരെ നടന്ന ഇറാന്റെ സൗഹൃദ മത്സരത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ ലോകകപ്പിലുണ്ടാകുമെന്നും അവർ വളരെ കരുത്തുറ്റ ടീമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പ്ലാൻ എ' മാത്രം; മാറ്റങ്ങളില്ല
ഇറാനെ സംബന്ധിച്ച് ഫിഫയ്ക്ക് പ്ലാൻ ബി, സി എന്നീ ആലോചനകളില്ലെന്ന് ഇൻഫാന്റിനോ വ്യക്തമാക്കി. "ഇറാൻ ഈ ലോകകപ്പിന് യോഗ്യത നേടിയത് കളിക്കളത്തിലെ മികവ് തെളിയിച്ചാണ്. അവർ തങ്ങളുടെ ജനതയെയാണ് പ്രതിനിധീകരിക്കുന്നത്. ലോകത്തെ സങ്കീർണ്ണമായ സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ട്. എങ്കിലും ഏറ്റവും മികച്ച സാഹചര്യത്തിൽ ഇറാൻ ലോകകപ്പിൽ കളിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തും എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സുരക്ഷാ കാരണങ്ങളാൽ ഇറാന്റെ മത്സരങ്ങൾ അമേരിക്കയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. ആവശ്യമെങ്കിൽ ഇറാന്റെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം അറിയിച്ചിരുന്നുവെങ്കിലും, നിലവിലെ നറുക്കെടുപ്പ് അനുസരിച്ചുള്ള വേദികളിൽ തന്നെ മാറ്റമില്ലാതെ മത്സരങ്ങൾ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു.
ട്രംപിന്റെ പ്രസ്താവനയും ഇറാന്റെ മറുപടിയും
ഇറാൻ ടീമിന്റെ പങ്കാളിത്തത്തിന് ഡൊണാൾഡ് ട്രംപ് നേരത്തെ ഉറപ്പുനൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, സുരക്ഷ മുൻനിർത്തി ഇറാൻ ടീം ടൂർണമെന്റിലേക്ക് പോകരുതെന്ന് ട്രംപ് പിന്നീട് അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായ നിലപാടാണ് ഇറാൻ സ്വീകരിച്ചത്. ലോകകപ്പിൽ നിന്ന് ഇറാന്റെ ദേശീയ ടീമിനെ ഒഴിവാക്കാൻ ആർക്കും കഴിയില്ലെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.
പ്രൈമറി സ്കൂൾ ആക്രമണം: കറുത്ത ആംബാൻഡ് ധരിച്ച് താരങ്ങൾ
യുദ്ധത്തിന്റെ ദുരന്തസ്മരണകൾക്കിടയിലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച നൈജീരിയയ്‌ക്കെതിരായ ഇറാന്റെ സൗഹൃദ മത്സരം. ഫെബ്രുവരി 28-ന് തെക്കൻ നഗരമായ മിനാബിലെ പ്രൈമറി സ്കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 170 പേരോടുള്ള ആദരസൂചകമായി ഇറാൻ താരങ്ങൾ കറുത്ത ആംബാൻഡ് ധരിക്കുകയും സ്കൂൾ ബാഗുകൾ വഹിക്കുകയും ചെയ്തു.
ജൂൺ 11-ന് ആരംഭിക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഉൾപ്പെട്ടിരിക്കുന്നത്. ജൂൺ 15-ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലൻഡിനെതിരെയാണ് ഇറാന്റെ ആദ്യ മത്സരം. തുടർന്നുള്ള മത്സരങ്ങളിൽ ബെൽജിയത്തെയും ഈജിപ്തിനെയും ഇറാൻ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."