തൊഴിൽ അവകാശ നിഷേധത്തിനു പിന്നാലെ 400-ഓളം തൊഴിലാളികളുടെ പ്രതിഷേധം; തൊഴിലുടമയ്ക്കെതിരെ ക്രിമിനൽ കേസെടുത്ത് കുവൈത്ത് അധികൃതർ
കുവൈത്ത് സിറ്റി: തൊഴിൽ അവകാശ നിഷേധത്തിനു പിന്നാലെ തൊഴിലുടമയ്ക്കെതിരെ സംഘം ചേർന്ന് പ്രതിഷേധിച്ച തൊഴിലാളികളെ പിരിച്ചുവിട്ട് അധികൃതർ. നിയമലംഘനങ്ങൾ നടത്തിയ തൊഴിലുടമയ്ക്കും കമ്പനി ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടിയും സ്വീകരിച്ചു. എക്സിക്യൂട്ടീവ് മാനേജർ അടക്കമുള്ളവരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി. വലിയൊരു വിഭാഗം തൊഴിലാളികൾ സംഘർഷഭരിതമായ സാഹചര്യം സൃഷ്ടിച്ചതിനെ തുടർന്നാണ് നടപടി.
നാനൂറിലധികം തൊഴിലാളികൾ ഒത്തുചേർന്നതായി പബ്ലിക് സെക്യൂരിറ്റി സെക്ടറിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലേബർ റിലേഷൻസ് വകുപ്പും ഫീൽഡ് കംപ്ലയിന്റ്സ് യൂണിറ്റും സ്ഥലത്തെത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒത്തുചേരൽ നിയന്ത്രണവിധേയമാക്കുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. ഇതിനു പിന്നാലെ അതോറിറ്റി ആസ്ഥാനത്തിന് മുന്നിൽ മുന്നൂറോളം പേർ വീണ്ടും ഒത്തുകൂടിയതും സുരക്ഷാ സേന ഇടപെട്ട് നീക്കം ചെയ്തു.
തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തർക്കമാണ് പ്രതിഷേധത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ തൊഴിൽ രീതികളിലെ ക്രമക്കേടുകൾ പരിഗണിച്ച് തൊഴിലുടമയെയും മാനേജർമാരെയും റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷന് കൈമാറി. അന്വേഷണം പൂർത്തിയാകുന്നത് വരെ കമ്പനിയുടെ തൊഴിൽ ഫയലുകൾ മരവിപ്പിച്ചു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവരിൽ നിന്നും വിശദമായ മൊഴിയെടുത്തു. തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ നിയമപരമായ മാർഗങ്ങൾ തേടണമെന്ന് അധികൃതർ വ്യക്തമാക്കി. കരാറുകൾ ലംഘിക്കുന്നവർക്കെതിരെയും കൂട്ടായി ജോലി നിർത്തിവയ്ക്കൽ പോലുള്ള സമരമുറകൾ നടത്തുന്നവർക്കെതിരെയും നിയമനടപടി തുടരും. ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് പരാതി പരിഹാര സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.
kuwait authorities have taken legal action against an employer after nearly 400 workers staged a protest over denial of labor rights. officials confirmed a criminal case has been filed and urged companies to strictly follow labor laws.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."