വീടിനുള്ളിൽ സിസിടിവി, ഭാര്യയോടുള്ള സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഇരട്ടക്കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ 11 വയസ്സുള്ള ഇരട്ടപ്പെൺകുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യയോടുള്ള കടുത്ത സംശയത്തെത്തുടർന്നാണ് ക്രൂരകൃത്യമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് പൊലിസിനെ വിളിച്ച് വിവരം അറിയിച്ചത്. മെഡിക്കൽ റെപ്രസന്റേറ്റീവായ ശശി രഞ്ജൻ മിശ്ര (48) ആണ് പ്രതി.
ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ശശി രഞ്ജൻ മിശ്രയും ഭാര്യ രേഷ്മയും ഇരട്ടകളായ രണ്ട് പെൺമക്കളും ആറ് വയസ്സുകാരനായ മകനുമൊപ്പമായിരുന്നു ഫ്‌ലാറ്റിൽ താമസം. ശനിയാഴ്ച രാത്രി ഭക്ഷണത്തിന് ശേഷം മക്കളെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശശി രഞ്ജൻ, പുലർച്ചെയോടെ ഇവരെ കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം ഇയാൾ നേരിട്ട് പൊലിസിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. പൊലിസ് സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങൾ. മൃതദേഹങ്ങൾക്ക് സമീപം തന്നെ പ്രതി ഇരിപ്പുണ്ടായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച മൂർച്ചയുള്ള ആയുധവും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലിസ് കരുതുന്നു. ഭർത്താവിന് കടുത്ത സംശയരോഗമായിരുന്നു. ഇത് പിന്നീട് വിഷാദരോഗത്തിലേക്ക് വഴിമാറിയതായും പ്രതിയുടെ സ്വഭാവത്തെക്കുറിച്ച് ഭാര്യ രേഷ്മയുടെ മൊഴി പൊലിസിൽ മൊഴി നൽകി. ഭാര്യയെ സദാസമയവും നിരീക്ഷിക്കാനായി വീടിന്റെ പല ഭാഗങ്ങളിലും പ്രതി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. പെൺമക്കളുടെ മുറിയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് പോലും ഇയാൾ ഭാര്യയെ തടയാറുണ്ടായിരുന്നു.
പെൺമക്കളെ താൻ വളർത്തുമെന്നും മകനുമായി ഭാര്യ മാറി താമസിക്കണമെന്നും ഇയാൾ നിരന്തരം കലഹിക്കാറുണ്ടായിരുന്നുവെന്നും പ്രതിയുടെ ഭാര്യ പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും കാൺപൂർ പൊലിസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."