വിവാഹത്തലേന്ന് നാടകീയ സംഭവങ്ങൾ: കാളികാവിൽ സദ്യവട്ടങ്ങളിൽ മണ്ണ് വാരിയിട്ട് യുവതി; സംഘർഷം
കാളികാവ്: ചോക്കാട് മാളിയേക്കലിൽ വിവാഹത്തലേന്ന് നാടകീയമായ അക്രമ സംഭവങ്ങൾ അരങ്ങേറി. വിവാഹസദ്യയ്ക്കായി ഒരുക്കിവെച്ച കറിക്കൂട്ടുകളിലേക്ക് അയൽവാസിയായ യുവതി മണ്ണ് വാരിയിട്ടതിനെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് മാളിയേക്കൽ ജുമാ മസ്ജിദിന് കീഴിലെ മദ്രസ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.
വിവാഹം നടക്കുന്ന സ്ഥലത്തെച്ചൊല്ലി യുവതിയും മദ്രസ കമ്മിറ്റിയും തമ്മിൽ കോടതിയിൽ നിലനിൽക്കുന്ന കേസാണ് അക്രമത്തിന് ആധാരമെന്ന് പറയപ്പെടുന്നു. കിണറിന് സമീപം പാചകം ചെയ്യുന്നതിനെ യുവതി എതിർത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പാചകത്തിനായി മുറിച്ചുവെച്ച പച്ചക്കറിക്കൂട്ടുകളിലേക്ക് ഇവർ മണ്ണ് വാരിയിട്ടത്. വിവരമറിഞ്ഞ് വൻ ജനക്കൂട്ടം സ്ഥലത്തെത്തിയത് സംഘർഷത്തിന് കാരണമായി.
സംഭവം വഷളായതോടെ കാളികാവ് പൊലിസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. വരന്റെ പരാതിയിൽ യുവതിക്കെതിരെ പൊലിസ് കേസെടുത്തു. പിന്നീട് പൊലിസ് കാവലിലാണ് ഭക്ഷണപ്പണികൾ പൂർത്തിയാക്കിയത്. ഭക്ഷണപ്പൊതികളും പച്ചക്കറികളും നശിപ്പിക്കപ്പെട്ടെങ്കിലും, തടസ്സങ്ങളെയെല്ലാം അതിജീവിച്ച് നിശ്ചയിച്ച പ്രകാരം ശനിയാഴ്ച വിവാഹം നടന്നു.
Dramatic scenes unfolded in Kalikavu on the eve of a wedding when a young woman allegedly disrupted the celebrations by throwing soil into the food prepared for the wedding feast. The unexpected act led to a heated confrontation and a tense atmosphere at the venue, requiring local intervention to manage the resulting chaos.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."