മലപ്പുറത്ത് പശുവിന് പുല്ലരിയുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റു
മലപ്പുറം: മലപ്പുറം മുത്തേടത്ത് യുവാവിന് പാമ്പുകടിയേറ്റു. ചെമ്മന്തിട്ട സ്വദേശി സനീഷിനാണ് പാമ്പുകടിയേറ്റത്. പശുവിന് പുല്ലരിയുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. സനീഷിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള അപകടങ്ങള്‍ വര്‍ധിക്കുകയാണ്. കാലാവസ്ഥ വ്യതിയാനവും, കടുത്ത ചൂടുമാണ് പാമ്പുകള്‍ മാളം വിട്ട് പുറത്തുവരാന്‍ പ്രധാന കാരണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇന്നലെ തിരുവനന്തപുരത്ത് പറമ്പില്‍ കളിച്ചുകൊണ്ടിരിക്കെ 15കാരന് പാമ്പുകടിയേറ്റിരുന്നു. വട്ടപ്പാറ കുറ്റിയാണി തെങ്ങുപണ വീട്ടില്‍ ജഗദീഷിന്റെ മകന്‍ അഭിനവിനാണ് പാമ്പ് കടിയേറ്റത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. വീടിന് സമീപത്തെ പറമ്പില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ പന്ത് എടുക്കുന്നതിനായി വരമ്പിന് സമീപത്തേക്ക് പോകുമ്പോഴാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി നിലവിൽ ചികിത്സയിലാണ്.
സമാനമായി കാസർകോട് ജില്ലയിലെ നീലേശ്വരത്തിനടുത്ത് എളേരിത്തട്ടിൽ മൂർഖൻ പാമ്പിൻ്റെ കടിയേറ്റ നാലര വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. എളേരിത്തട്ട് കുറുവാട്ടെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയ്ക്കാണ് കടിയേറ്റത്. കുട്ടി ഇപ്പോൾ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. മുറ്റത്ത് ഒരു ഭാഗത്ത് മര ഉരുപ്പടികൾ കൂട്ടിവെച്ചിട്ടുണ്ടായിരുന്നു. ഇതിനിടയിലേക്ക് കുട്ടിയുടെ കളിപ്പാട്ടം പോയി. ഇത് എടുക്കാനായി ശ്രമിക്കുന്നതിനിടയിലാണ് കടിയേറ്റതെന്നാണ് വിവരം. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വിശദമായ വിവരം ലഭ്യമായിട്ടില്ല. ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പാമ്പിനെ നാട്ടുകാർ തല്ലിക്കൊന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."