ആശ്വാസമായി വേനൽമഴയും അധികവൈദ്യുതിയും; വൈദ്യുതി നിയന്ത്രണം കുറയുന്നു
തിരുവനന്തപുരം:വൈദ്യുതി നിയന്ത്രണം കുറഞ്ഞെന്ന് കെ.എസ്.ഇ.ബി. ബുധനാഴ്ച സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞു. കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള അധികവൈദ്യുതിയും വേനൽമഴയെത്തുടർന്ന് ഉപയോഗത്തിലുണ്ടായ നേരിയ കുറവുമാണ് ബോർഡിന് ആശ്വാസമായത്.
റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെ വാങ്ങുന്ന 200 മെഗാവാട്ട് വൈദ്യുതിക്ക് പുറമെ, കേന്ദ്ര ഉൽപാദന നിലയങ്ങളിൽ നിന്ന് 80 മെഗാവാട്ട് വൈദ്യുതികൂടി അധികമായി ലഭിച്ചു. ഇതോടെയാണ് പ്രതിസന്ധി ഒരു പരിധിവരെ മറികടക്കാനായത്.
ചൊവ്വാഴ്ച 116.5 ദശലക്ഷം യൂനിറ്റായിരുന്ന വൈദ്യുതി ഉപയോഗം ബുധനാഴ്ച 112.68 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. മധ്യ-തെക്കൻ കേരളത്തിൽ ലഭിച്ച വേനൽമഴയാണ് ഉപയോഗം കുറയാൻ പ്രധാന കാരണമായത്.
ഉപയോഗം കുറഞ്ഞെങ്കിലും ലൈൻ ഓവർലോഡ് കാരണം മലബാർ മേഖലയിലെ ചുരുക്കം ചിലയിടങ്ങളിൽ രാത്രി 10.30-ന് ശേഷം പരിമിതമായ നിയന്ത്രണം വേണ്ടിവന്നു. എന്നാൽ മധ്യ-തെക്കൻ കേരളത്തിൽ ഒരിടത്തും നിയന്ത്രണം ആവശ്യമായി വന്നില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
രണ്ടുമാസം, 44 ശതമാനം മഴക്കുറവ്
വേനൽമഴ സീസൺ രണ്ടുമാസം കഴിഞ്ഞപ്പോൾ 44ശതമാനം കുറവ്. മാർച്ച് ഒന്നു മുതൽ ഏപ്രിൽ 30 വരെ 140 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 78.4 മില്ലിമീറ്റർ മഴ. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ലഭിച്ചത് 192 മില്ലിമീറ്റർ (37ശതമാനം കൂടുതൽ). 2024ൽ 63ശതമാനം കുറവായിരുന്നു (53 മില്ലിമീറ്റർ മാത്രം). പത്തനംതിട്ട ജില്ലയിൽ മാത്രമാണ് സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്. 11ശതമാനം അധികമഴ (280 മില്ലിമീറ്റർ). കോട്ടയം, ആലപ്പുഴ ജില്ലകളിൽ 100 മില്ലിമീറ്റർ കൂടുതൽ വേനൽ മഴ ലഭിച്ചു. കുറവ് മഴ ലഭിച്ചത് പാലക്കാട് (27 മില്ലീമീറ്റർ), മലപ്പുറം (31), കാസർകോട് (36). ജില്ലകളിൽ പാലക്കാട് (74) മലപ്പുറം (72), തൃശൂർ (59), ഇടുക്കി (58), കൊല്ലം (55), വയനാട് (52) ജില്ലകളിൽ സാധാരണ ലഭിക്കേണ്ട പകുതി മഴ പോലും ലഭിച്ചില്ല.
ഏപ്രിലിൽ വേനൽമഴ 63 ശതമാനം കുറഞ്ഞു; കാലവർഷം മെയ് പകുതിക്കുശേഷം
ഏപ്രിൽ മാസത്തിൽ 63 ശതമാനം മഴ കുറവ്. സാധാരണ ലഭിക്കേണ്ടത് 106 മില്ലിമീറ്റർ മഴ. ലഭിച്ചത് 37 മില്ലിമീറ്റർ. മാർച്ചിൽ 15ശതമാനം അധികമഴ ലഭിച്ചെങ്കിലും കൂടുതൽ വേനൽ മഴ ലഭിക്കേണ്ട ഏപ്രിലിൽ 63 മില്ലിമീറ്റർ കുറവ് ലഭിച്ചതാണ് മഴ കുറയാൻ കാരണം. 2025 ഏപ്രിലിൽ 126 മില്ലിമീറ്റർ ലഭിച്ചിരുന്നു. 2024ൽ 41 മില്ലിമീറ്റർ. ഏപ്രിലിൽ എല്ലാ ജില്ലകളിലും കുറവ് മഴ രേഖപ്പെടുത്തി. കൂടുതൽ മഴ ലഭിച്ച പത്തനംതിട്ട (149 മില്ലിമീറ്റർ) ജില്ലയിൽ 19 മില്ലിമീറ്റർ കുറവാണ്. പത്തനംതിട്ട ഒഴികെ എല്ലാ ജില്ലകളിലും വേനൽമഴ പകുതി പോലും ലഭിച്ചില്ല. പാലക്കാട്, മലപ്പുറം ജില്ലകളിൽ ലഭിക്കേണ്ട മഴയുടെ 10ശതമാനം മാത്രമാണ് ലഭിച്ചത്. തൃശൂരിൽ 20ശതമാനം മാത്രം ലഭിച്ചത്. കാസർകോട് (79ശതമാനം കുറവ്), കോട്ടയം (73ശതമാനം കുറവ്). മെയ് തുടക്കത്തിൽ കുറച്ചുകൂടി മെച്ചപ്പെട്ട വേനൽ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. മെയ് പകുതിക്കുശേഷം അറബിക്കടലിൽ കാറ്റിന്റെ ദിശയിൽ മാറ്റവും (പടിഞ്ഞാറൻ കാറ്റ്) അവസാനത്തോടെ കാലവർഷ കാറ്റും കേരളത്തിൽ എത്തുമെന്ന് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."