വോട്ടുവിഹിതം വർധിച്ചില്ല, പ്രതീക്ഷിച്ച മണ്ഡലങ്ങളിൽ കാലിടറി എൻഡിഎ
കൊച്ചി: മണ്ഡലങ്ങളെ എ ക്ലാസാക്കി തരംതിരിച്ച് മുന്നൊരുക്കം നടത്തിയ ബി.ജെ.പിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല. മൂന്ന് സീറ്റുമായി നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞെങ്കിലും വോട്ടുവിഹിതത്തിൽ കാര്യമായ വർധനവ് നേടാൻ കഴിഞ്ഞില്ല. 12 സീറ്റിൽ വിജയപ്രതീക്ഷയർപ്പിച്ചിരുന്ന എൻ.ഡി.എക്ക് ഇടതുമുന്നണിക്കും സർക്കാരിനും എതിരായ ജനവികാരത്തെ അനൂകൂലമാക്കി മാറ്റിയെടുക്കാൻ കഴിഞ്ഞില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തന്നെ തുറന്നുപറഞ്ഞു. സി.പി.എമ്മിനോടുള്ള എതിർപ്പ് വോട്ടായതും ന്യൂനപക്ഷ ഏകീകരണവും യു.ഡി.എഫിന് ഗുണമായെന്നാണ് ബി.ജെ.പി വിലയിരുത്തൽ. തെരഞ്ഞെടുപ്പുകാലത്തെ എഫ്.സി.ആർ.എ ബിൽ വിവാദം ദോഷം ചെയ്‌തെന്ന് സമ്മതിക്കുകയാണ് സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കൾ. വിഷയം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും ഡീൽ ആരോപണങ്ങളും ക്രിസ്ത്യൻ വോട്ട് കിട്ടാതിരിക്കാൻ കാരണമായെന്നും രാജീവ് ചന്ദ്രശേഖരൻ പറയുന്നു. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധതരംഗത്തിന്റെ ആനൂകുല്യം യു.ഡി.എഫ് മികച്ച മുന്നേറ്റമാക്കി മാറ്റിയപ്പോൾ എൻ.ഡി.എക്ക് എ ക്ലാസ് മണ്ഡലങ്ങളിൽ പോലും കാലിടറി. നേമത്തും കഴക്കൂട്ടത്തിനും ഒപ്പം ചാത്തന്നൂരിലും വിജയം നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞു.
എന്നാൽ, എൻ.ഡി.എയിലെ മറ്റ് ഘടകകക്ഷികളായ ബി.ഡി.ജെ.എസിനും ട്വന്റി20ക്കും ഒരു സീറ്റിൽ പോലും മുന്നേറാൻ കഴിഞ്ഞില്ല. ബി.ഡി.ജെ.എസ് 22 സീറ്റിലും ട്വന്റി20 19 സീറ്റിലുമാണ് മത്സരിച്ചത്. 99 സീറ്റിൽ മത്സരിച്ച ബി.ജെ.പിക്ക് 11.42 ശതമാനം വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നേടാൻ കഴിഞ്ഞ മുന്നേറ്റം നിലനിർത്താൻ കഴിഞ്ഞില്ല. 2021നേക്കാൾ എൻ.ഡി.എ യുടെ വോട്ടുവിഹിതത്തിൽ നേരിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. വിജയപ്രതീക്ഷയിലുണ്ടായിരുന്ന പാലക്കാടും മഞ്ചേശ്വരത്തും തിരിച്ചടി നേരിട്ടു. നേമത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ 4078 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്ത്രി ശിവൻകുട്ടിയിൽ നിന്ന് മണ്ഡലം തിരിച്ചുപിടിച്ചത്. ഒരുഘട്ടത്തിൽ ഇവിടെ ലീഡ് നില മാറിമറിഞ്ഞത് ബി.ജെ.പിക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു.
2016 ൽ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഒ. രാജഗോപാൽ ഇവിടെ ബി.ജെ.പിക്കായി അക്കൗണ്ട് തുറന്നത്. കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ അവസാനറൗണ്ടിൽ 428 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ചാത്തന്നൂരിൽ ബി.ബി ഗോപകുമാർ 4398 വോട്ടിനാണ് സി.പി.എമ്മിലെ ആർ. രാജേന്ദ്രനെ പരാജയപ്പെടുത്തിയത്. ബി.ജെ.പിയുടെ വിജയപ്രതീക്ഷയിൽ ഉയർന്നുനിന്ന പാലക്കാട് ശോഭാ സുരേന്ദ്രൻ പലഘട്ടങ്ങളിലും മുന്നേറിയെങ്കിലും 13,147 വോട്ടിനാണ് കോൺഗ്രസിലെ രമേഷ് പിഷാരിക്ക് മുന്നിൽ അടിയറവുപറഞ്ഞത്. കഴിഞ്ഞതവണ 745 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരം പിടിക്കാനിറങ്ങിയ മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് കടുത്ത തോൽവിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. മുസ് ലിം ലീഗിലെ എ.കെ.എം അഷറഫിനോട് 29,252 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒന്നാംസ്ഥാനത്തും രണ്ടാം സ്ഥാനത്തുമെത്തിയ 30 മണ്ഡലങ്ങളിലെ പ്രകടനം വരുംദിവസങ്ങളിൽ ബി.ജെ.പിക്കുള്ളിൽ പൊട്ടിത്തെറിയായി മാറുമെന്ന് ഉറപ്പാണ്.
National Democratic Alliance failed to increase its vote share and stumbled in the constituencies where it was expected to perform well.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."