'രക്ഷാപ്രവര്‍ത്തന' കേസ്; പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപിനെ പൊലിസിലേക്ക് തിരിച്ചയച്ചു
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതിയായ ഗണ്‍മാന്‍ സന്ദീപിനെ സുരക്ഷാ ചുമതലയില്‍ നിന്ന് മാറ്റി പൊലിസിലേക്ക് തിരിച്ചയച്ചു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തില്‍ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായാണ് സന്ദീപിനെ പൊലിസിലെ സ്റ്റേഷന്‍ ഡ്യൂട്ടിയിലേക്ക് മാറ്റിയത്.
മുഖ്യമന്ത്രിയായിരിക്കെ നല്‍കിയ അതിസുരക്ഷ പൂര്‍ണമായി പിന്‍വലിച്ചിരുന്നു. പിണറായിയുടെ പ്രത്യേക സുരക്ഷാ വലയത്തില്‍ ഉണ്ടായിരുന്നയാളാണ് സന്ദീപ്. ആലപ്പുഴയില്‍ നടന്ന മര്‍ദ്ദന കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. അതേസമയം മറ്റൊരുപ്രതിയായ സുരക്ഷ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ പിണറായിക്കൊപ്പം തുടരുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികള്‍ പരിഗണിച്ച് ഇനി മുതല്‍ 'വൈ' (Y) കാറ്റഗറി സുരക്ഷ മാത്രമായിരിക്കും അദ്ദേഹത്തിന് ലഭിക്കുക. പുതിയ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി സുരക്ഷാ സംഘത്തില്‍ നിന്ന് ഗണ്‍മാന്‍മാരെ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.
ഗണ്‍മാന്‍മാര്‍ക്ക് പകരം രണ്ട് പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരെ (PSO) അദ്ദേഹത്തിനായി നിയോഗിച്ചു. സുരക്ഷാ വ്യൂഹത്തില്‍ നിന്നുള്ള എസ്‌കോര്‍ട്ട് വാഹനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടര്‍ന്നും കൂടെയുണ്ടാകും. അദ്ദേഹത്തിന്റെ വസതിയിലെ പൊലിസ് സുരക്ഷ നിലനിര്‍ത്തിയിട്ടുണ്ട്. വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കണോ എന്ന കാര്യം ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റിയുടെ പര്യാലോചനയ്ക്ക് ശേഷമായിരിക്കും തീരുമാനിക്കുക.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ്, നവകേരള യാത്രയ്ക്കിടെ (2023 ഡിസംബര്‍ 15ന്) കറുത്ത കൊടി കാണിച്ച കെ.എസ്.യു പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വടികൊണ്ട് മര്‍ദ്ദിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന എ.പി ഷൗക്കത്തലിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘം കേസില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി റിപോര്‍ട്ട് നല്‍കിയിരുന്നു. ഈ കേസിലെ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്ന നടപടികള്‍ അന്വേഷണസംഘം ആരംഭിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."