ഹൈഡ്രോഫോയിൽ ജലഗതാഗതം: വിജയമാതൃക കേരളത്തിലേക്ക്
കൊച്ചി: വെള്ളത്തിന് മുകളിൽ പറക്കുന്നതുപോലെ സഞ്ചരിക്കുന്ന ഹൈഡ്രോഫോയിൽ ജലഗതാഗത സംവിധാനം കേരളത്തിലും. തീരദേശ-ഉൾനാടൻ ജലഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ബജറ്റിൽ പ്രഖ്യാപിച്ച ഹൈഡ്രോഫോയിൽ പദ്ധതി വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയകരമായി നടപ്പാക്കിയ ഈ സംവിധാനം കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതിയുമായി ചേർന്നാൽ പുതിയ അധ്യായത്തിന് തുടക്കമാകും.
അടിഭാഗത്ത് ഘടിപ്പിച്ച ചിറകുകളുടെ സഹായത്തോടെ ജലോപരിതലത്തിൽ നിന്ന് ഉയർന്ന് സഞ്ചരിക്കുന്ന അതിവേഗ ബോട്ടുകളാണിത്. വിമാനങ്ങളുടെ ചിറകുകൾ പ്രവർത്തിക്കുന്ന അതേ തത്വമാണ് അടിസ്ഥാനം. ബോട്ട് വേഗത കൈവരിക്കുമ്പോൾ വെള്ളത്തിനടിയിലെ ചിറകുകൾ ‘ലിഫ്റ്റ്’ സൃഷ്ടിച്ച് പ്രധാനഭാഗം വെള്ളത്തിൽ നിന്ന് ഉയരുകയും ചെയ്യുന്നു. ഇതോടെ വെള്ളവുമായുള്ള ഘർഷണം ഗണ്യമായി കുറച്ച് കുറഞ്ഞ ഊർജ ഉപഭോഗത്തിൽ കൂടുതൽ വേഗത കൈവരിക്കുന്നു. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോം നഗരത്തിലാണ് ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയിൽ ഫെറി സർവിസ് പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ചത്.
പരമ്പരാഗത ഫെറികളെ അപേക്ഷിച്ച് 80 ശതമാനം വരെ ഊർജ ഉപഭോഗം കുറയ്ക്കാൻ കഴിയുന്ന ഈ സംവിധാനം കുറഞ്ഞ ശബ്ദത്തിലും വളരെ ചെറിയ തിരമാലകൾ മാത്രം സൃഷ്ടിച്ചുമാണ് സഞ്ചരിക്കുന്നത്. ന്യൂസിലൻഡ്, സൗദി അറേബ്യ, ജർമനി എന്നിവിടങ്ങളിലേക്കും സമാന സംവിധാനങ്ങൾ വ്യാപിപ്പിക്കാനുള്ള പദ്ധതികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലും ഈ സാങ്കേതികവിദ്യ എത്തിയിട്ടുണ്ട്. മുംബൈയിൽ വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ഹൈഡ്രോഫോയിൽ ബോട്ടുകൾ ഉപയോഗിക്കാനാണ് പദ്ധതി. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് അലിബാഗ്, എലിഫന്റ ഗുഹകൾ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവിസ് നടത്തും. മണിക്കൂറിൽ 40 മുതൽ 46 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഇവ യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം മലിനീകരണം ഇല്ലാത്ത യാത്രയും ഉറപ്പാക്കുന്നുണ്ട്.
This project introduces high-speed, modern hydrofoil boats to Kerala's extensive water network. By lifting the boat's hull above the water to reduce drag, hydrofoils offer a faster, smoother, and more eco-friendly travel option. Drawing inspiration from successful global models, this initiative aims to transform public commuting, reduce road traffic, and give a major boost to Kerala's tourism sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."