കാബിനറ്റ് പദവികൾക്കായി യു.ഡി.എഫിൽ ചരടുവലി ശക്തം
കോഴിക്കോട്: കാബിനറ്റ് പദവി നോട്ടമിട്ട് യു.ഡി.എഫിലെ ഘടകകക്ഷികൾ ചരടുവലി ശക്തമാക്കി. ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷപദവിക്കായി മുസ് ലിം ലീഗും കേരള കോൺഗ്രസും രംഗത്തുണ്ട്. മുൻ മന്ത്രി ഡോ. എം.കെ മുനീറിനുവേണ്ടിയാണ് ലീഗിന്റെ ശ്രമം. പി.ജെ ജോസഫിനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനാക്കണമെന്ന് കേരള കോൺഗ്രസും ആവശ്യപ്പെടുന്നു. ഭരണപരിഷ്‌കാര കമ്മിഷൻ ലഭിക്കില്ലെങ്കിൽ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ സ്ഥാനം കാബിനറ്റ് റാങ്കോടെ വേണമെന്നാണ് ലീഗിന്റെ ആവശ്യം. ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാൻ സ്ഥാനം മുനീറിന് നൽകുകയാണെങ്കിൽ കാർഷിക പരിഷ്‌കരണ പാനൽ രൂപീകരിച്ച് അതിന്റെ ചെയർമാനാക്കി കാബിനറ്റ് റാങ്ക് നൽകണമെന്നും കേരള കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്ത യു.ഡി.എഫ് യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഘടകകക്ഷി നേതാക്കൾ. അതേസമയം, കോൺഗ്രസിലും കാബിനറ്റ് പദവിക്കായി ശ്രമം നടക്കുന്നുണ്ട്. വി.എം സുധീരന് കാബിനറ്റ് പദവി നൽകണമെന്ന ആവശ്യം കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്. എന്നാൽ, അധികാരപദവികൾ ഒന്നും വേണ്ടെന്ന നിലപാടിലാണ് സുധീരൻ. ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനത്തിന് നോട്ടമിട്ടിട്ടുണ്ട്. നിയമസഭയിലേക്കു മത്സരിക്കാതെ മാറിനിന്ന ദേവരാജന് കോൺഗ്രസ് പ്രധാന പദവി വാഗ്ദാനം ചെയ്തിരുന്നു. പ്രത്യേക പ്രതിനിധി ആക്കിയില്ലെങ്കിൽ ആസൂത്രണ ബോർഡ് അംഗത്വം നൽകണമെന്നും ദേവരാജൻ ആവശ്യപ്പെടുന്നു.
ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനത്തിനായി പി.ജെ കുര്യനും ശ്രമം നടത്തുന്നുണ്ട്.ആസൂത്രണ ബോർഡിന്റെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖറിനെയാണ് സർക്കാർ പരിഗണിക്കുന്നത്. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെയും പ്രധാന പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."