കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്ര പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുന്നു. പദ്ധതി യാഥാർത്ഥ്യമായതോടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികളും വരുമാന നഷ്ടവും സമിതി വിശദമായി പഠിക്കും. വിഷയത്തിൽ അടിയന്തര പരിഹാരം കാണുന്നതിനായി ഈ മാസം 13-ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുമായി സർക്കാർ ചർച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
പദ്ധതി മൂലം തങ്ങളുടെ വരുമാനത്തിൽ വൻ ഇടിവുണ്ടായതായി ആരോപിച്ച് സ്വകാര്യ ബസ് ഉടമകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇന്ധനവില വർധനവിനൊപ്പം പുതിയ പ്രതിസന്ധി കൂടി വന്നതോടെ സർവീസ് മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യമാണെന്നാണ് ഉടമകളുടെ പരാതി. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പണിമുടക്കും മാർച്ചും സംഘടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ പ്രത്യേക ചർച്ചയ്ക്ക് വഴിയൊരുക്കുന്നത്.
പ്രിയദർശിനി പദ്ധതി കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെങ്കിലും സാധാരണക്കാരായ സ്ത്രീകളുടെ കുടുംബ ബജറ്റിന് ഇത് വലിയ ആശ്വാസമാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയിൽ വ്യക്തമാക്കി. ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഉടൻ തന്നെ സമഗ്രമായ ഒരു ഗതാഗത നയം രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ പ്രധാന ജങ്ഷനുകളിലെ സീബ്രാ ലൈനുകളുടെ വീതി വർദ്ധിപ്പിക്കും. കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ആശുപത്രി വികസന സമിതികളുടെ മാതൃകയിൽ, 93 ഡിപ്പോകളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിക്കും. നിലവിലുള്ള ഗ്രാമവണ്ടികളുടെ എണ്ണം 58-ൽ നിന്നും 500 ആയി ഉയർത്തും. ഇതിനായി രാഷ്ട്രീയഭേദമന്യേ എല്ലാ എം.എൽ.എമാരും സഹകരിക്കണം.
വായുമലിനീകരണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വാഹനങ്ങളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ഗതാഗത വകുപ്പ് 'വാഹന സെൻസസ്' നടത്തും. ഇതര സംസ്ഥാനങ്ങളിലെപ്പോലെ പുകപരിശോധനാ സർട്ടിഫിക്കറ്റുകളിൽ നടത്തുന്ന ക്രമക്കേടുകൾ കേരളത്തിൽ അനുവദിക്കില്ലെന്നും മന്ത്രി കർശന മുന്നറിയിപ്പ് നൽകി.
The Kerala government has appointed a special committee to study the financial impact and losses faced by private bus operators following the introduction of free travel for women in KSRTC (state-run) buses. Private bus owners have reported a significant drop in passengers, and the committee will evaluate their grievances to suggest possible relief measures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."