HOME
DETAILS

ചാരക്കേസ് മുതല്‍ കുട്ടിക്കടത്ത് വരെ

  
Web Desk
September 29 2019 | 17:09 PM

984651321321313213132121315419574-2

 

കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കാന്‍ ഓടുകയെന്ന ശൈലിയൊക്കെ പഴഞ്ചനാണ്. നമ്മുടെ വാര്‍ത്താ മാധ്യമങ്ങള്‍ അതിന് എത്രയോ പരിഷ്‌കരിച്ച പതിപ്പുകള്‍ ഇതിനകം ഇറക്കിക്കഴിഞ്ഞതാണ്. ഇപ്പോഴും അതു നിര്‍ബാധം തുടരുന്നുമുണ്ട്. പ്രചരിപ്പിക്കുന്ന വിഷയത്തിന് ആധികാരികത വേണമെന്നില്ല. വിശ്വാസ്യത പോലും പ്രധാന ഘടകമല്ല. ചില പ്രത്യേക ചേരുവകള്‍ അതില്‍ ചേര്‍ന്നുകണ്ടാല്‍ മതി. ചില പ്രത്യേക ഘടകങ്ങളിലേക്ക് അതിനെ വലിച്ചുനീട്ടാന്‍ സാധ്യതയുണ്ടായാല്‍ മതി. അതോടെ കേട്ടപാതി കേള്‍ക്കാത്ത പാതി കയറുമെടുത്ത് ഒരോട്ടമാണ്; മുന്‍പ് ചാരക്കേസില്‍ കണ്ടതു പോലെ.
രാജ്യത്തെ പിടിച്ചുകുലുക്കിയ ഐ.എസ്.ആര്‍.ഒ ചാരക്കേസ് വര്‍ഷങ്ങളോളം ഇന്ത്യന്‍ മാധ്യമലോകത്തും ഇന്ത്യന്‍ രാഷ്ട്രീയവേദികളിലും നിറഞ്ഞുനിന്നു. ഐ.എസ്.ആര്‍.ഒയിലെ പ്രമുഖ ഉദ്യോഗസ്ഥരായ ഡോ.ശശികുമാറും നമ്പി നാരായണനും മാലി സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നീ വനിതകളെ ഉപയോഗപ്പെടുത്തി ഇന്ത്യയുടെ വ്യോമരഹസ്യങ്ങള്‍ വിദേശരാജ്യത്തിനു ചോര്‍ത്തിക്കൊടുത്തുവെന്നായിരുന്നു കേസ്. പിന്നീട് കേസിലെ കുറ്റാരോപിതര്‍ മാധ്യമങ്ങള്‍ക്ക് ശരിക്കും കുറ്റവാളികളായി മാറി. 1994-98 കാലഘട്ടങ്ങളില്‍ കേരള രാഷ്ട്രീയത്തിലും ഈ കേസ് വലിയ കൊടുങ്കാറ്റ് ഉയര്‍ത്തിവിട്ടു. കേസുമായി ബന്ധപ്പെട്ട് ഐ.ജി രമണ്‍ ശ്രീവാസ്തവയുടെ പേരുകൂടി പുറത്തുവന്നതോടെ അന്നു മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനു നേരെ കൂടി സംശയങ്ങളുടെ മുന നീങ്ങി. അദ്ദേഹം രാജിവയ്ക്കണമെന്ന മുറവിളി ഉയര്‍ന്നു. ഒടുവില്‍ അദ്ദേഹത്തിന് സ്ഥാനത്യാഗം ചെയ്യേണ്ടി വന്നു. അന്നു സി.ബി.ഐ സംഘം അന്വേഷിച്ച് അതില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും കോടതികള്‍ പോലും വിശ്വസിച്ചിരുന്നില്ല. മാധ്യമങ്ങള്‍ ഉയര്‍ത്തിവിട്ട രാജ്യസ്‌നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയും ആവേശക്കടലില്‍ രാഷ്ട്രീയകക്ഷികളും നേതാക്കളും ജുഡിഷ്യറിയും നിയമ വിശാരദരുമെല്ലാം മുങ്ങിത്താഴ്ന്ന് കോള്‍മയിര്‍ കൊള്ളുകയായിരുന്നു. അന്ന് ഈ വിഷയത്തില്‍ പത്രങ്ങളും വിവിധ കോടതികളും നടത്തിയ നിരീക്ഷണങ്ങളും വലിയ ഗൗരവമുള്ളതെന്നു വിലയിരുത്തിയ കണ്ടെത്തലുകളുമെല്ലാം അന്തരീക്ഷത്തില്‍ ലയിച്ചില്ലാതായിത്തീര്‍ന്നതാണു പിന്നീട് ദര്‍ശിച്ചത്. ഇതിന്റെ പേരില്‍ നൈരന്തര്യമായി നിയമപോരാട്ടം നടത്തിയ നമ്പി നാരായണന് തന്റെ കരിയറും ജീവിതത്തിന്റെ വിലപ്പെട്ട പലതും നഷ്ടപ്പെട്ടതിനു പരിഹാരമായി ആദ്യം ഹൈക്കോടതി 10 ലക്ഷം രൂപയും 2018ല്‍ സുപ്രിംകോടതിയുടെ ഉത്തരവനുസരിച്ച് 50 ലക്ഷം രൂപയും ലഭിച്ചതാണ് ആകെക്കൂടി ആശ്വാസം.

എന്നാല്‍ വിഷയത്തില്‍ മറ്റു പലര്‍ക്കും വന്നുഭവിച്ച നഷ്ടങ്ങള്‍ക്ക് ഒരു പരിഹാരവും ലഭിച്ചില്ലെന്നു മാത്രമല്ല ചിലര്‍ ഒരിക്കലും നികത്തപ്പെടാത്ത മനോവേദനകളുമായി തിരിച്ചുവരാത്ത ലോകത്തേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു.
വിരോധാഭാസകരമായ ഒരു വശം, ഈ കേസിനു മാധ്യമദൃഷ്ടിയില്‍ വലിയ എരിവും പുളിയും കൈവന്നത് അതിലെ കഥാപാത്രങ്ങളില്‍ രണ്ട് മുസ്‌ലിം വനിതകളുടെ പേരുകള്‍ ഉള്‍പ്പെട്ടതിലൂടെയാണെന്ന സത്യം ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ അവരുടെ മാനഹാനിയോ സമയനഷ്ടമോ അന്യായമായ ജയില്‍ ജീവിതമോ നാട്ടിലും മറുനാട്ടിലും ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ അവര്‍ അനുഭവിച്ച ദുരിതങ്ങളോ പരിഗണിക്കേണ്ട ഒരു വിഷയമായി ആര്‍ക്കും തോന്നിയതുമില്ല.
ഇനി കുട്ടിക്കടത്തിലേക്ക് വരാം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2014ല്‍ ആഴ്ചകളോളം സംസ്ഥാനത്തെ വാര്‍ത്താ മാധ്യമങ്ങള്‍ നിരന്തരം കൊണ്ടാടിയ സംഭവം. പല ചാനലുകള്‍ക്കും അന്തിച്ചര്‍ച്ചകള്‍ക്കു നല്ല കവറേജും വിഷയം നേടിക്കൊടുത്തു. ബിഹാര്‍, ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് ധാരാളം നിര്‍ധനരായ കുട്ടികള്‍ കേരളത്തിലെ വിവിധ അനാഥശാലകളില്‍ അന്തേവാസികളായി കഴിയുന്നുണ്ടായിരുന്നു. കശ്മിരില്‍ നിന്നടക്കമുള്ള കുട്ടികള്‍ കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ താമസിച്ചു പഠിക്കുന്നുണ്ട്. ഇവരുടെ താമസവും ഭക്ഷണവും മാത്രമല്ല, വിദ്യാഭ്യാസവും ഇവിടെ സുരക്ഷിതമാണെന്ന ധാരണയിലാണ് അവിടങ്ങളിലെ പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ ഇങ്ങോട്ടയക്കാന്‍ ഇഷ്ടപ്പെടുന്നതും.


അങ്ങനെ പ്രതീക്ഷയോടെ കേരളത്തിലേക്ക് കൊണ്ടുവരപ്പെട്ട 300 ഓളം കുട്ടികളടങ്ങിയ സംഘം അവധി കഴിഞ്ഞ് സ്ഥാപനങ്ങളിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് സംശയാസ്പദമായി പൊലിസ് പിടികൂടുന്നതും തുടര്‍ന്ന് അവരെ കൊണ്ടുവരാന്‍ സഹായിച്ചവരെയും സ്ഥാപന ഭാരവാഹികളെയും അടക്കം പ്രതികളാക്കി വളരെ ഗൗരവമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നതും. പിന്നീട് നടന്നത് കേരളത്തിലെ അനാഥാലയങ്ങള്‍, പ്രത്യേകിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ മേല്‍നോട്ടത്തിലുള്ള സ്ഥാപനങ്ങള്‍, ഏതോ തട്ടിപ്പിന്റെയും ചൂഷണങ്ങളുടെയും കേന്ദ്രങ്ങളാണെന്ന കൃത്യമായ പ്രചാരണങ്ങളാണ്.


മുന്‍ധാരണകള്‍ മാറ്റാതെ പ്രത്യേക വിഭാഗത്തെ അസഹിഷ്ണുതയോടെ കാണാനാണ് മിക്ക മാധ്യമങ്ങളും ഉദ്യോഗ നിയമ നീതിന്യായ രംഗങ്ങളിലെ ഒരു വിഭാഗവും ആഗ്രഹിക്കുന്നത്. വിഷയം മുസ്‌ലിംകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ അതു കള്ളക്കടത്തായും കുട്ടിക്കടത്തായും തീവ്ര-ഭീകരവാദമായും രാജ്യദ്രോഹമായുമെല്ലാം സംശയിക്കാന്‍ പ്രത്യേക തെളിവുകളൊന്നും വേണമെന്നില്ല. മുസ്‌ലിംകള്‍ അതില്‍ ഭാഗഭാക്കാണെന്നതു തന്നെ സംശയിക്കാന്‍തക്ക ന്യായം!
പതിറ്റാണ്ടുകളായി കേരളത്തില്‍ പിതാവോ മാതാവോ മരണപ്പെട്ട നിരവധി പാവപ്പെട്ട കുട്ടികള്‍ക്ക് അനാഥാലയങ്ങളിലൂടെ തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സ്വയാശ്രിതരായി ജീവിക്കാനും സാധിച്ചിട്ടുണ്ട്. ഏതോ തെരുവുകളില്‍ ജീവിതം കൃത്യമായ ലക്ഷ്യങ്ങളില്ലാതെ തീര്‍ന്നുകൊണ്ടിരിക്കേണ്ടവര്‍ ഇത്തരം സ്ഥാപനങ്ങളിലൂടെ വളര്‍ന്ന് സമൂഹത്തിനു വലിയ മുതല്‍ക്കൂട്ടായി മാറിയ നിരവധി അനുഭവങ്ങളുണ്ട്. അനാഥാലയത്തിന്റെ ഇടനാഴിയില്‍ വളര്‍ന്നവരില്‍ ഐ.എ.എസ് വരെ നേടിയവരുണ്ടെന്നറിയുമ്പോഴാണ് ആ സേവനത്തിന്റെ കഴിവും കാര്യക്ഷമതയും തിരിച്ചറിയാനാവുക. സര്‍ക്കാര്‍ സ്വന്തമായി ചെയ്യേണ്ട സേവനങ്ങളാണ് ഇത്തരം സ്ഥാപനങ്ങള്‍ തുച്ഛമായ സര്‍ക്കാര്‍ ഗ്രാന്റും സമൂഹത്തിലെ ഉദാരമതികളുടെയും, പ്രത്യേകിച്ച് പ്രവാസികളുടെ അകമഴിഞ്ഞ സഹായവുംകൊണ്ട് മുന്നോട്ടുനീങ്ങുന്നത്. അവയെ അടിസ്ഥാന രഹിതമായ ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ച് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത് ഹിഡന്‍ അജന്‍ഡയുമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും സംഘടനകളും വ്യക്തികളും തന്നെയാണ്.

ഇപ്പോള്‍ ബിഹാര്‍ സര്‍ക്കാര്‍ ഇവരെ സംബന്ധിച്ച യഥാര്‍ഥ ചിത്രം സത്യവാങ്മൂലമായി നല്‍കിയപ്പോഴാണ് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പറഞ്ഞുപരത്തിയ കള്ളക്കഥകളുടെ ചുരുളഴിഞ്ഞ് വസ്തുത പുറത്തുവന്നത്. കോടതി നോട്ടിസ് അയച്ചിട്ടും കേരളം അടക്കമുള്ള സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നത് ഒളിച്ചുകളിയുടെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്.


ഇതുപോലെ സംഘ്പരിവാര്‍ ശക്തികളും അവരോടൊട്ടി നില്‍ക്കുന്ന മാധ്യമങ്ങളും കൊണ്ടുപിടിച്ചു പ്രചരിപ്പിച്ച മറ്റൊരു കള്ളക്കഥയായിരുന്നു ലൗ ജിഹാദ്. ഏതോ വിദേശരാജ്യങ്ങളുടെ പണം പറ്റി, അമുസ്‌ലിം വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതംമാറ്റാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന തരത്തില്‍ വലിയ പ്രചാരണമാണ് നടന്നത്. വടക്കേ ഇന്ത്യയില്‍ പല തെരഞ്ഞെടുപ്പുകളിലും വോട്ടര്‍മാരെ സ്വാധീനിക്കാവുന്ന മൂര്‍ച്ചയുള്ള ഉരുപ്പടിയായി ഇതു മാറുകയും ചെയ്തു. എന്നാല്‍ ഇതിനകം പല കോടതികളും ഈ വിഷയം അന്വേഷിച്ച് തള്ളിക്കളഞ്ഞിട്ടും വ്യാജപ്രചാരകര്‍ ഇനിയും പിന്‍മാറിയിട്ടില്ലെന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ഹാദിയ സംഭവത്തെ തുടര്‍ന്ന് മിശ്രവിവാഹം നടന്ന പല സംഭവങ്ങളും എന്‍.ഐ.എ അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പും കിട്ടാത്ത വിഷയമാണ് ലൗ ജിഹാദെന്ന അസംബന്ധം. അല്ലെങ്കിലും ലൗവും ജിഹാദും തമ്മില്‍ കൂട്ടിയിണക്കിയുള്ള പദഘടന തന്നെ വൈരുധ്യാത്മകമല്ലേ. യുദ്ധയും പ്രണയവും എങ്ങനെ സമന്വയിക്കും. പ്രണയത്തിന്റെ വഴിയില്‍ യുദ്ധമുണ്ടാകാറുണ്ട്. എന്നാല്‍ പ്രണയത്തിലൂടെ യുദ്ധമെന്ന പരികല്‍പന തന്നെ അതിരുകടന്ന ചിന്തയാണ്.


പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ മാധ്യമങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കും ഇത്തരം കഥകള്‍ കേട്ടാല്‍ അതിലെ ന്യായാന്യായങ്ങള്‍ വിലയിരുത്താനാന്നും നിലവില്‍ സമയമില്ല. സംഭവങ്ങളുടെ യാഥാര്‍ഥ്യങ്ങളിലേക്ക് ഒളിച്ചുകടക്കാതെ അയഥാര്‍ഥ്യങ്ങള്‍ മാത്രം വിളമ്പി ഫ്‌ളാഷ് ന്യൂസുകള്‍ ബ്രേക്കിങ്ങില്‍ മിന്നിക്കണം. എന്നാല്‍ അവയ്ക്ക് പിന്നീട് എന്തു സംഭവിക്കുന്നുവെന്നത് ആര്‍ക്കും വലിയ വിഷയമാകാറില്ല. ഇത്തരം സെന്‍സേഷനല്‍ ന്യൂസുകളെല്ലാം ഫയല്‍ ചെയ്ത് കുറച്ചുകാലം സൂക്ഷിച്ചുവയ്ക്കുന്നത് നല്ലതാണ്. കാലം ഇത്തിരി മാറുമ്പോള്‍ കഥകള്‍ ഒത്തിരി മാറി തമാശയായും നര്‍മ കഥകളായും അവ വായിച്ചാസ്വദിക്കാന്‍ കഴിഞ്ഞേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  4 days ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  4 days ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  4 days ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  4 days ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  4 days ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  4 days ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  4 days ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  4 days ago
No Image

'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്‌റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്‌ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍

International
  •  4 days ago
No Image

ഇന്ത്യയുടെ ‘അസ്ത്ര’ മിസൈൽ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 100 കിലോമീറ്ററിലധികം

National
  •  4 days ago