സർക്കാർ ഉറപ്പ് വെറും പാഴ്വാക്ക് മാത്രം: ഒരാഴ്ചക്കകം പരിഹാരമില്ലെങ്കിൽ നിരാഹാര സമരമെന്ന് ഇടുക്കി നഴ്സിംഗ് കോളേജിലെ വിദ്യാർഥികളും രക്ഷിതാക്കളും
ഇടുക്കി: ഇടുക്കി ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ വിദ്യാർഥികളും രക്ഷിതാക്കളും വീണ്ടും സമരത്തിനൊരുങ്ങുന്നു. ഹോസ്റ്റൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ സമര പ്രഖ്യാപനം. നേരത്തെ നൽകിയ ഉറപ്പുകളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്നും, ജനപ്രതിനിധികൾ വഞ്ചിച്ചെന്നുമാണ് രക്ഷിതാക്കളുടെ പ്രധാന ആരോപണം.
എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന സർക്കാർ ഉറപ്പ് പാഴായതിനെ തുടർന്നാണ് വീണ്ടും സമരമുഖത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. രണ്ടു വർഷം മുമ്പ് ആരംഭിച്ച കോളേജിൽ നിലവിൽ 120 വിദ്യാർഥികളാണുള്ളത്. സ്വന്തമായി കെട്ടിടമോ ഹോസ്റ്റലോ ഇല്ല എന്നതാണ് പ്രധാന പ്രതിസന്ധി. പെൺകുട്ടികളുടെ താമസ സൗകര്യത്തിനായി സ്വകാര്യ സ്കൂൾ കെട്ടിടത്തിലെ ക്ലാസ് മുറികളാണ് നിലവിൽ ഉപയോഗിക്കുന്നത്.
കഴിഞ്ഞ മാസം ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയെങ്കിലും, പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും സ്ഥിതി പഴയതിലും മോശമായെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഹോസ്റ്റലിൽ കുടിവെള്ളം പോലും ലഭ്യമല്ലെന്നും, സമരം നടത്തിയതിനുള്ള പകപോക്കലാണിതെന്നും അവർ ആരോപിക്കുന്നു.
പൈനാവിലെ മെഡിക്കൽ വിദ്യാർഥികളുടെ ഒഴിഞ്ഞ ഹോസ്റ്റൽ വിട്ടുനൽകാൻ നേരത്തെ ധാരണയായിരുന്നെങ്കിലും, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവർ അനുകൂലമായ നിലപാട് എടുക്കുന്നില്ലെന്ന് പരാതിയുണ്ട്. കൂടാതെ, കഴിഞ്ഞ സമരത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഇടപെടലും ഭീഷണിയുമുണ്ടായെന്ന ആരോപണവുമായി രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു.
പുതിയ ബാച്ച് വിദ്യാർഥികൾ കൂടി എത്തുന്നതോടെ നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. സർക്കാരിന് സമർപ്പിച്ച ആവശ്യങ്ങൾക്ക് മേൽ ഒരാഴ്ച കൂടി കാത്തിരിക്കും. ഇതിനുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ നിരാഹാര സമരവും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.
Students and parents of Idukki Government Nursing College are preparing for a hunger strike, accusing the government of breaking its promises to provide basic facilities, including a dedicated hostel and buildings. They have given the authorities one week to resolve the infrastructural crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."