ബസ് ലോക്ക് ചെയ്ത് ഡ്രൈവർ ഇറങ്ങിപ്പോയി; സ്കൂൾ ബസിനുള്ളിൽ കുടുങ്ങിയ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി
മസ്കത്ത്: ഒമാനിലെ സീബിൽ സ്കൂൾ ബസിനുള്ളിൽ വിദ്യാർത്ഥിയെ തനിച്ചാക്കി പോയ സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിനും ആശങ്കയ്ക്കും വഴിവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അധികൃതർ അടിയന്തര ഇടപെടൽ നടത്തിയത്. കുട്ടിയെ സുരക്ഷിതനായി കണ്ടെത്തിയെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും മസ്കത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എഡ്യൂക്കേഷൻ വ്യക്തമാക്കി.
സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കടുത്ത നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ വടക്കൻ ബാത്തിനയിലെ സുവൈഖിൽ സമാനമായ സാഹചര്യത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചതിന്റെ ആഘാതം മാറും മുൻപേ വീണ്ടും ഇത്തരമൊരു സുരക്ഷാവീഴ്ച ഉണ്ടായത് മാതാപിതാക്കളെയും പൊതുജനങ്ങളെയും വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്.
രണ്ട് മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഗൗരവകരമായ സംഭവമായതിനാൽ സ്കൂൾ ഗതാഗത സംവിധാനങ്ങളിൽ സമഗ്രമായ സുരക്ഷാ അവലോകനം നടത്താനാണ് സർക്കാർ തീരുമാനം. ബസ് യാത്രയ്ക്ക് മുൻപും ശേഷവും ഓരോ സീറ്റും പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, വിദ്യാർത്ഥികളുടെ സുരക്ഷയിൽ 100 ശതമാനം പ്രതിജ്ഞാബദ്ധത പുലർത്തണമെന്നും വിദ്യാഭ്യാസ വിദഗ്ധർ ആവശ്യപ്പെടുന്നു.
ഡ്രൈവർമാർക്കും ബസ് സൂപ്പർവൈസർമാർക്കും കൂടുതൽ പരിശീലനം നൽകുന്നതിനൊപ്പം കുട്ടികളെ ട്രാക്ക് ചെയ്യാനുള്ള ആധുനിക സാങ്കേതികവിദ്യ ബസുകളിൽ നിർബന്ധമാക്കണമെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിതമായ പഠന അന്തരീക്ഷം ഉറപ്പാക്കാൻ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജനറൽ ആവർത്തിച്ച് വ്യക്തമാക്കി.
സ്കൂൾ വിദ്യാഭ്യാസ നിയമത്തിന് അനുസൃതമായി സുരക്ഷാ നടപടികൾ പരിഷ്കരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഇതിനകം തന്നെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ബസിന്റെ പിന്നിൽ എഞ്ചിൻ സ്റ്റോപ്പ് ബട്ടൺ ഘടിപ്പിക്കുക, വശങ്ങളിൽ സുരക്ഷാ പോസ്റ്ററുകൾ പ്രദർശിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണം.
ക്ലാസ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഹാജർ രേഖപ്പെടുത്തണമെന്നും കുട്ടി എത്തിയിട്ടില്ലെങ്കിൽ ഉടൻ തന്നെ രക്ഷിതാക്കളെ വിവരം അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു. കൂടാതെ, സ്കൂൾ ബസുകളിൽ കർട്ടനുകളോ ടിന്റഡ് ഗ്ലാസുകളോ ഉപയോഗിക്കാൻ പാടില്ലെന്നും വിദ്യാർത്ഥികളെ ഇറക്കിവിട്ട ശേഷം വായുസഞ്ചാരത്തിനായി ജനാലകൾ തുറന്നിടണമെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകി. ഗവർണറേറ്റുകൾ കേന്ദ്രീകരിച്ച് മോണിറ്ററിംഗ് ടീമുകൾ രൂപീകരിക്കുമെന്നും ഇവരുടെ റിപ്പോർട്ട് കൃത്യമായി മന്ത്രാലയത്തിന് സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
The incident of a student being left alone on a school bus in Seeb, Oman, has sparked widespread protests and concern across the country. Authorities took immediate action after footage of the incident, which took place on Monday, went viral on social media. The Directorate General of Education in Muscat said the child was found safe and is currently in stable condition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."