യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും: വിമാനങ്ങൾ റദ്ദാക്കി; അതീവ ജാഗ്രത തുടരുന്നു | uae heavy rain
ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരുന്നു. അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്. കനത്ത മഴയിൽ റാസൽഖൈമയിൽ മതിൽ ഇടിഞ്ഞുവീണ് ഇന്നലെ മലയാളി യുവാവ് മരിച്ചിരുന്നു. കൊടിഞ്ഞി സ്വദേശിയായ സൽമാൻ ഫാരിസാണ് മരണപ്പെട്ടത്. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ താമസക്കാർ വീടിനുള്ളിൽ തന്നെ തുടരണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ നിന്ന് മാറിനിൽക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
വിമാന സർവീസുകൾ താളംതെറ്റി
കനത്ത മഴയെയും കാറ്റിനെയും തുടർന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെ ബാധിച്ചു. എമിറേറ്റ്‌സ്, ഫ്ലൈദുബൈ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ നിരവധി സർവീസുകൾ റദ്ദാക്കുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി അതത് കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
സ്വകാര്യ മേഖലയ്ക്ക് വർക്ക് ഫ്രം ഹോം
രാജ്യത്തെ കാലാവസ്ഥാ സാഹചര്യം പരിഗണിച്ച്, ദുരിതബാധിത പ്രദേശങ്ങളിലെ സ്വകാര്യമേഖലാ സ്ഥാപനങ്ങൾ ജീവനക്കാർക്ക് റിമോട്ട് വർക്ക് (Remote Work) സൗകര്യം നൽകണമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) നിർദ്ദേശിച്ചു. അബൂദബിയിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന കമ്മ്യൂണിറ്റി പരിപാടികളെല്ലാം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ദുബൈയിലെ കറാമ ഉൾപ്പെടെയുള്ള ജനസാന്ദ്രതയുള്ള മേഖലകളിൽ വലിയ തോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡുകളിൽ വെള്ളം ഉയർന്നതോടെ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഇതിനിടെ, ബിസിനസ് ബേയിൽ മഴയത്ത് തനിയെ ഗതാഗതം നിയന്ത്രിക്കുന്ന ഒരാളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
മഴയെത്തുടർന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചവർക്കായി ദുബൈ പൊലിസ് പ്രത്യേക ഡിജിറ്റൽ സേവനം ആരംഭിച്ചു. ഇൻഷുറൻസ് ക്ലെയിമുകൾ ലളിതമാക്കുന്നതിനായി ദുബൈ പൊലിസ് വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ നാശനഷ്ടങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത് ഔദ്യോഗിക സർട്ടിഫിക്കറ്റ് നേടാവുന്നതാണ്. സാധാരണഗതിയിൽ ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ തന്നെ ഈ സർട്ടിഫിക്കറ്റ് ലഭിക്കും.
അബൂദബിയിലും ദുബൈയിലും റോഡ് സുരക്ഷ ഉറപ്പാക്കാൻ പൊലിസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഡ്രെയിനേജ് ചാനലുകൾ, തുരങ്കങ്ങൾ, വാദികൾ എന്നിവയ്ക്ക് സമീപം പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴയും ആലിപ്പഴ വർഷവും തുടരാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ സാധനങ്ങൾ കരുതിവെക്കാനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ജനങ്ങളോട് ആവശ്യപ്പെട്ടു.
Heavy rain and wind accompanied by thunderstorms continue in various parts of the UAE. The country is on high alert due to unstable weather conditions. A Malayali youth died yesterday after a wall collapsed in Ras Al Khaimah due to heavy rain. The deceased has been identified as Salman Faris, a native of Kodinji. Authorities have strictly advised residents to remain indoors and stay away from flood-prone areas in the event of inclement weather.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."