സഞ്ജു സാംസൺ ആ താരത്തെ പോലെയാണ്: ഓസ്‌ട്രേലിയൻ ഇതിഹാസം
ടി-20 ലോകകപ്പിൽ ഇന്ത്യക്കായി മിന്നും പ്രകടനം നടത്താൻ മലയാളി സൂപ്പർതാരം സഞ്ജു സാംസണിന് സാധിച്ചിരുന്നു. ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു ആയിരുന്നു. ടൂർണമെന്റിൽ 321 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഫൈനൽ മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.
വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസാണ് ടൂർണമെന്റിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസാണ് സഞ്ജു നേടിയത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം. ഇപ്പോൾ ലോകകപ്പിലെ സഞ്ജുവിന്റെ മിന്നും പ്രകടനങ്ങളെ പ്രശംസിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്ത്. സഞ്ജു സാംസൺ മാർക്ക് വോയെ പോലുള്ള താരമാണെന്നാണ് മഗ്രാത്ത് പറഞ്ഞത്.
''സഞ്ജു സാംസണിൽ എനിക്ക് ഇഷ്ടപ്പെട്ട കാര്യം അദ്ദേഹം എത്ര വിശ്രമശീലനാണ് എന്നതാണ്. അദ്ദേഹത്തിന്റെ ഭാവം ഒരിക്കലും മാറില്ല. സഞ്ജു വളരെ കൂളായി കാണപ്പെടുന്നു. അദ്ദേഹം മാർക്ക് വോയുടെ സ്വഭാവമുള്ള താരമാണ്. അദ്ദേഹം മാർക്ക് വോക്കും ഡാമിയൻ മാർട്ടിനും ഇടയിലുള്ള താരമാണെന്ന് ഞാൻ പറയും'' മഗ്രാത്ത് പറഞ്ഞു.
ടി-20 ലോകകപ്പിലെ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഐസിസി ടി-20 റാങ്കിങ്ങിൽ മികച്ച മുന്നേറ്റം നടത്താനും സഞ്ജുവിന് സാധിച്ചിരുന്നു. പുതിയ റാങ്കിങ്ങിൽ 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സഞ്ജു തന്റെ കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്താണ് എത്തിയത്. നിലവിൽ സഞ്ജു 22ാം സ്ഥാനത്താണ്. ലോകകപ്പിന് തൊട്ടുമുമ്പ് സഞ്ജു 65ാം സ്ഥാനത്തേക്ക് പോയിരുന്നു. എന്നാൽ ലോകകപ്പിലെ മിന്നും പ്രകടനത്തോടെ സഞ്ജു തന്റെ കരിയർ ബെസ്റ്റ് റാങ്കും കൈപ്പിടിയിലാക്കിയിരിക്കുകയാണ്.
ഇനി സഞ്ജുവിന്റെ മുന്നിലുള്ളത് ഐപിഎൽ ആണ്. സഞ്ജു സാംസൺ ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ താരമാണ്. സഞ്ജുവിന്റെ ഐപിഎല്ലിലെ ആദ്യ മത്സരം തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് നടക്കുന്നത്. മാർച്ച് 30നാണ് ചെന്നൈ-രാജസ്ഥാൻ മത്സരം നടക്കുന്നത്. നീണ്ട നാളത്തെ ചർച്ചകൾക്കെല്ലാം വിരമായിട്ടു കൊണ്ടാണ് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലെത്തിയത്. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൻ എന്നിവരെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ ഈ ട്രേഡ് പൂർത്തിയാക്കിയത്.
ഇന്ത്യൻ പ്രിമീയർ ലീഗിന്റെ 19ാം സീസണ് മാർച്ച് 28നാണ് തുടക്കമാവുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. വരാനിരിക്കുന്ന മാസങ്ങളിൽ കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഐപിഎൽ ഷെഡ്യൂൾ രണ്ട് ഘട്ടങ്ങളിലായാണ് പുറത്തുവിടുക.
തെരഞ്ഞെടുപ്പ് സമയങ്ങളിൽ മത്സരങ്ങൾ സുഖകരമായ രീതിയിൽ നടക്കുന്നതിനും യാത്ര താമസ സൗകര്യങ്ങളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഷെഡ്യൂൾ തയ്യാറാക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് വീതം മത്സരങ്ങളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."