'ഗസ്സ സന്തോഷം അർഹിക്കുന്നു'; 300 ഫലസ്തീൻ ദമ്പതികൾക്ക് മംഗല്യഭാഗ്യമൊരുക്കി യുഎഇ
ഗസ്സ: രണ്ട് വർഷത്തിലേറെ നീണ്ട യുദ്ധത്തിന്റെ മുറിപ്പാടുകൾക്കിടയിലും അതിജീവനത്തിന്റെ പുതുഗാഥ രചിച്ച് ഗസ്സയിൽ 300 ഫലസ്തീൻ ദമ്പതികൾ വിവാഹിതരായി. യുഎഇയുടെ 'ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3' (Operation Chivalrous Knight 3) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സമൂഹ വിവാഹമാണ് ഗസ്സയിലെ ദെയ്ർ അൽ-ബലായിൽ നടന്നത്. "ഗാസ സന്തോഷം അർഹിക്കുന്നു" എന്ന വലിയ ബാനറിന് താഴെ തകർന്ന വീടുകൾക്കും അവശിഷ്ടങ്ങൾക്കും ഇടയിൽ പുഞ്ചിരിയോടെ അവർ പുതുജീവിതത്തിലേക്ക് ചുവടുവെച്ചു.
യുദ്ധം തകർത്തെറിഞ്ഞ സ്വപ്നങ്ങൾക്ക് മേൽ പ്രത്യാശയുടെ വെളിച്ചം വീശുന്നതായിരുന്നു ചടങ്ങ്. പരമ്പരാഗത ഫലസ്തീൻ ഡിസൈനുകൾ പതിച്ച വെളുത്ത ഗൗണുകൾ ധരിച്ച വധുക്കളും സ്യൂട്ടുകൾ അണിഞ്ഞ വരന്മാരും ആഘോഷത്തിൽ പങ്കുചേർന്നു. പൂക്കളാൽ അലങ്കരിച്ച വാഹനങ്ങളും പരമ്പരാഗത നൃത്ത രൂപങ്ങളും സംഗീതവും ഗസ്സയിലെ ആകാശത്ത് ഏറെ നാളുകൾക്ക് ശേഷം സന്തോഷത്തിന്റെ അലയൊലികൾ തീർത്തു.
ഗസ്സയിലെ യുഎഇ മിഷൻ തലവൻ അലി അൽ ഷാഹി പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. "തകർക്കാനാവാത്ത ഇച്ഛാശക്തിയുള്ള ഒരു ജനതയ്ക്കൊപ്പം നിൽക്കാനായതിൽ അഭിമാനമുണ്ട്. ഗസ്സയിലെ ജനങ്ങൾ ഒറ്റയ്ക്കല്ലെന്നും ഏത് സാഹചര്യത്തിലും യുഎഇയുടെ പിന്തുണ അവർക്കുണ്ടാകുമെന്നുമുള്ള ഉറച്ച നിലപാടാണ് ഈ സംരംഭം," അദ്ദേഹം പറഞ്ഞു. 'തൗബ് അൽ-ഫറ 2' എന്ന് പേരിട്ട ഈ സമൂഹ വിവാഹം ഗസ്സസയിലെ ജീവിതം അവസാനിച്ചിട്ടില്ല എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തിൽ വീട് നഷ്ടപ്പെട്ട പലർക്കും ഈ വിവാഹം പുതിയൊരു തുടക്കമായിരുന്നു. തകർന്നുപോയ തന്റെ വീടിന്റെ സ്ഥാനത്ത് പണിത ചെറിയ കൂടാരത്തിൽ നിന്ന് ജീവിതം വീണ്ടും തുടങ്ങുമെന്ന് ഒരു വരനായ സാലിഹ് അൽ-സബ്ബ പറഞ്ഞു. "സംഭവിച്ചതൊന്നും ഞങ്ങളെ തകർക്കില്ല, ഞങ്ങൾ ശക്തരായ ജനതയാണ്," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
യുഎഇ സ്പോൺസർ ചെയ്യുന്ന രണ്ടാമത്തെ സമൂഹ വിവാഹമാണിത്. നേരത്തെ യുഎഇയുടെ 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് 54 ദമ്പതികൾക്കായി സമാനമായ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. 2023 ഒക്ടോബറിൽ ആരംഭിച്ച യുദ്ധത്തിൽ ലക്ഷക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെടുകയും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. വേദനകൾക്കിടയിലും ജനങ്ങളുടെ മാനസികമായ കരുത്ത് വർദ്ധിപ്പിക്കാനാണ് ഇത്തരം മാനുഷിക സംരംഭങ്ങളിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.
the uae has supported 300 palestinian couples in gaza by organizing a mass wedding initiative. the program aims to bring hope and stability to families, highlighting the country’s continued humanitarian support for palestinian communities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."