താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു
കോഴിക്കോട്: താമരശ്ശേരിയില്‍ ഇരുപതുകാരിക്ക് പാമ്പ് കടിയേറ്റു. താമരശ്ശേരി ചെമ്പ്ര പുലിയാറക്കുന്ന് സ്വദേശി ശില്‍പക്കാണ് പാമ്പ് കടിയേറ്റത്. വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോള്‍ വാട്ടര്‍ ടാങ്കിന് സമീപം വെച്ചാണ് പാമ്പ് കടിച്ചത്.
ശില്‍പയെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ നിന്ന് പാമ്പ് കടിയേറ്റ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതില്‍ ചിലര്‍ മരണപ്പെടുകയും ചെയ്തിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്ത് അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ കോരഞ്ചിറ അംഗനവാടിയിലെ അധ്യാപിക വിശാലത്തിനാണ് (57) പരുക്കേറ്റത്.
ഇന്ന് രാവിലെ അംഗനവാടിയും പരിസരവും ശുചീകരിക്കുന്നതിനിടെയാണ് സംഭവം. കൈയിൽ പാമ്പുകടിയേറ്റ ഉടനെ ഇവരെ ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ടീച്ചറുടെ ആരോഗ്യനില നിലവിൽ ആശങ്കാജനകമല്ലെന്നാണ് റിപ്പോർട്ടുകൾ.
ശ്രദ്ധിക്കുക: വേനൽക്കാലത്ത് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധിക്കണമെന്ന് അധികൃതർ മുൻകരുതൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
young woman was bitten by a snake when she stepped out into her yard in Thamarassery to wash her hands.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."