ടീമിന്റെ ഉത്തരവാദിത്വം അദ്ദേഹം അടുത്ത തലമുറക്ക് കൈമാറണം: ഇർഫാൻ പത്താൻ
2026 ഐപിഎൽ എം.എസ് ധോണിയുടെ അവസാന സീസൺ ആയിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ടീമിന്റെ ഉത്തരവാദിത്വങ്ങൾ ധോണി അടുത്ത തലമുറക്ക് കൈമാറാൻ സമയമായെന്നും ഇർഫാൻ പത്താൻ പറഞ്ഞു. ജിയോ ഹോട്സ്റ്റാറിലൂടെയാണ് മുൻ ഇന്ത്യൻ താരം ധോണിയുടെ ഭാവിയെക്കുറിച്ച് സംസാരിച്ചത്.
''കഴിഞ്ഞ കുറെ വർഷങ്ങളായി ധോണി ചെന്നൈ ടീമിന്റെ ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുത്തു നിൽക്കുന്നത് നമ്മൾ കണ്ടു. ശിവം ദുബെ, ഋതുരാജ് ഗെയ്ക്‌വാദ്, ഡെവാൾഡ് ബ്രെവിസ്, ആയുഷ് മാത്രേ തുടങ്ങിയ ഒരുപാട് യുവതാരങ്ങൾ ചെന്നൈയിലുണ്ട്. ടീമിന്റെ ഉത്തരവാദിത്വം ധോണി അടുത്ത തലമുറക്ക് കൈമാറാൻ സമയമായെന്ന് ഞാൻ കരുതുന്നു. ചെന്നൈ ഇത്തവണ അവരുടെ ശൈലിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ടീമിലെ യുവനിരയുടെ നിർഭയമായ ബാറ്റിംഗ് കാണാനുള്ള ആകാംക്ഷയിലാണ് ഞാൻ'' ഇർഫാൻ പത്താൻ പറഞ്ഞു.
മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം കളിക്കാനിറങ്ങുന്ന സീസൺ കൂടിയാണിത്. സഞ്ജുവിന്റെ ഐപിഎല്ലിലെ ആദ്യ മത്സരം തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് നടക്കുന്നത്. മാർച്ച് 30നാണ് ചെന്നൈ-രാജസ്ഥാൻ മത്സരം നടക്കുന്നത്. നീണ്ട നാളത്തെ ചർച്ചകൾക്കെല്ലാം വിരമായിട്ടു കൊണ്ടാണ് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലെത്തിയത്. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൻ എന്നിവരെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ ഈ ട്രേഡ് പൂർത്തിയാക്കിയത്. സഞ്ജു സിഎസ്കെയിൽ ധോണിയുടെ പകരക്കാരനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ പ്രിമീയർ ലീഗിന്റെ 19ാം സീസണ് മാർച്ച് 28ന് തുടക്കമാവും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. വരാനിരിക്കുന്ന മാസങ്ങളിൽ കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഐപിഎൽ ഷെഡ്യൂൾ രണ്ട് ഘട്ടങ്ങളിലായാണ് പുറത്തുവിടുക. തെരഞ്ഞെടുപ്പ് സമയങ്ങളിൽ മത്സരങ്ങൾ സുഖകരമായ രീതിയിൽ നടക്കുന്നതിനും യാത്ര താമസ സൗകര്യങ്ങളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഷെഡ്യൂൾ തയ്യാറാക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് വീതം മത്സരങ്ങളും നടക്കും.
അതേസമയം 2025 ഐപിഎൽ സീസണിൽ ചെന്നൈ നിരാശാജനകമായ പ്രകടനമായിരുന്നു നടത്തിയിരുന്നത്. 14 മത്സരങ്ങളിൽ നിന്നും വെറും നാല് മത്സരങ്ങളിൽ മാത്രമാണ് ചെന്നൈയ്ക്ക് വിജയിക്കാൻ സാധിച്ചത്. 10 മത്സരങ്ങൾ പരാജയപ്പെട്ട് വെറും എട്ട് പോയിന്റോടെ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."