ഗൾഫിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം: പങ്കില്ലെന്ന് വ്യക്തമാക്കി ഇറാൻ, ഉപയോഗിച്ച ഡ്രോണുകൾ തങ്ങളുടേത് അല്ല
റിയാദ്: സഊദി അറേബ്യയിലെത് ഉൾപ്പെടെ ഗൾഫിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് സഊദിയിലെ ഇറാൻ അംബാസഡർ അലി രിസാ ഇനായതി വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ഇറാനായിരുന്നെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുമായിരുന്നു. നിലവിലെ യുദ്ധത്തിൽ അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും സൈനിക കേന്ദ്രങ്ങളെയും താത്പര്യങ്ങളെയും മാത്രമാണ് ഇറാൻ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഇറാന്റെ ‘ശാഹിദ്’ ഡ്രോണുകൾക്ക് പകരം ശത്രുക്കൾ ‘ലൂക്കാസ്’ ഡ്രോണുകൾ ഉപയോഗിക്കുന്നതായി വ്യക്തമാക്കുന്ന സൈനിക അറിയിപ്പും അദ്ദേഹം പങ്കുവെച്ചു.
സഊദിയുമായുള്ള ഇറാന്റെ ബന്ധം മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. സഊദി ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ട്. ഇറാനെ ആക്രമിക്കാൻ തങ്ങളുടെ കര, നാവിക, വ്യോമ അതിർത്തികൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന സഊദിയുടെ നിലപാടും ചർച്ചകളിൽ വിഷയമായി. ബാഹ്യശക്തികളെ അമിതമായി ആശ്രയിക്കുന്നതാണ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമെന്ന് ഇനായതി കുറ്റപ്പെടുത്തി. അമേരിക്കയും ഇസ്‌റാഈലും ആക്രമണങ്ങൾ അവസാനിപ്പിക്കുകയും ഭാവിയിൽ ഇത്തരം കടന്നുകയറ്റങ്ങൾ ഉണ്ടാകില്ലെന്നതിന് അന്താരാഷ്ട്ര തലത്തിൽ സുരക്ഷാ ഉറപ്പുകൾ നൽകുകയും ചെയ്താൽ മാത്രമേ നിലവിലെ സംഘർഷങ്ങൾക്ക് പരിഹാരമാകൂവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം അവസാനത്തോടെ ഇറാനുനേരെ അമേരിക്കയും ഇസ്‌റാഈലും നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി സഊദി, ഖത്തർ, ബഹ്‌റൈൻ, ജോർദാൻ, ഇറാഖ്, യു.എ.ഇ എന്നിവിടങ്ങളിലുള്ള അമേരിക്കൻ, ഇസ്‌റാഈല്‍ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ സൗദിയിലെ റാസ് തനൂറ എണ്ണ ശുദ്ധീകരണശാലയുടെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. യു.എ.ഇ അതിർത്തിയോട് ചേർന്നുള്ള ഷൈബ എണ്ണപ്പാടത്തും ആക്രമണ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, സഊദി പ്രതിരോധ മന്ത്രാലയം ഇതുവരെ ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരുടെ മേലും ചുമത്തിയിട്ടില്ല.
പശ്ചിമേഷ്യയിലെ ജനവാസ മേഖലകളെ ലക്ഷ്യം വെക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും വ്യക്തമാക്കി. ഇക്കാര്യം അന്വേഷിക്കാൻ അയൽരാജ്യങ്ങളുമായി ചേർന്ന് സംയുക്ത സമിതി രൂപീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, യുദ്ധത്തിൽ ഇതുവരെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് യു.എ.ഇക്കാണ്. അമേരിക്കൻ താവളങ്ങൾക്കും എണ്ണ ശുദ്ധീകരണശാലകൾക്കും നേരെ വലിയ തോതിലുള്ള ആക്രമണങ്ങളാണ് ഉണ്ടായത്. തങ്ങൾക്ക് യാതൊരു താത്പര്യവുമില്ലാത്ത യുദ്ധത്തിലേക്ക് വലിച്ചിഴച്ചതിൽ മേഖലയിലെ രാജ്യങ്ങൾക്ക് അമേരിക്കയോട് കടുത്ത അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശരിയായ മുന്നൊരുക്കങ്ങളില്ലാതെ തെറ്റായ സമയത്ത് അമേരിക്കൻ ഭരണകൂടം ഇടപെട്ടത് മേഖലയിൽ അവരുടെ സ്വാധീനം നഷ്ടപ്പെടാൻ കാരണമായെന്ന് ഖത്തറിലെ ജോർജ് ടൗൺ യൂണിവേഴ്സിറ്റി പ്രൊഫസർ പോൾ മസ്ഗ്രേവ് പ്രതികരിച്ചു. ബോംബുകളുടെ വലിപ്പത്തിലല്ല, മറിച്ച് വേദന സഹിക്കാനുള്ള ശേഷിയിലൂന്നിയാണ് ഇറാന്റെ ഇപ്പോഴത്തെ യുദ്ധതന്ത്രമെന്നും അദ്ദേഹം അൽ ജസീറയോട് പറഞ്ഞു.
English summary: Iran’s ambassador to Saudi Arabia denied Tehran is responsible for attacks on Saudi Arabia’s oil infrastructure, saying if it was behind the strikes, it would have announced it.
Alireza Enayati did not suggest who carried out the attacks, but added Iran is only attacking United States and Israeli military targets and interests during the ongoing war, Reuters news agency quoted him as saying on Sunday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."