HOME
DETAILS

ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ, തീരാപ്പകയുടെ 40 വർഷങ്ങൾ; ആസ്ടെക്കയിലെ ആ ഇതിഹാസ നിമിഷം; In-Depth Story

  
അജയ് സുധ ഗോപാൽ
June 09, 2026 | 4:17 PM

the hand of god and the goal of the century 40 years of football vengeance at the azteca

മെക്സിക്കോ സിറ്റി: ഫുട്ബോൾ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിന് വടക്കേ അമേരിക്കൻ മണ്ണിൽ കളം ഉണരുമ്പോൾ, കായിക ചരിത്രത്തിലെ ഏറ്റവും പ്രകോപനപരവും നാടകീയവുമായ ഒരു ഓർമ്മക്കൂട് വീണ്ടും തുറക്കപ്പെടുകയാണ്. നീണ്ട വർഷങ്ങൾക്ക് ശേഷം ലോകകപ്പ് മാമാങ്കം മെക്സിക്കോയുടെ മണ്ണിലേക്ക് തിരിച്ചെത്തുമ്പോൾ, കാൽപ്പന്ത് കളിയുടെ ചരിത്രത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ആസ്ടെക്ക സ്റ്റേഡിയവും അവിടുത്തെ പുൽമൈതാനവും വീണ്ടും വാർത്തകളിൽ നിറയുന്നു. ഡീഗോ അർമാൻഡോ മറഡോണ എന്ന വിസ്മയം തന്റെ ഇടതുമുഷ്ടി കൊണ്ട് ഇംഗ്ലണ്ടിന്റെ നെഞ്ചിലേക്ക് അടിച്ചുകയറ്റിയ ആ 'ദൈവത്തിന്റെ കൈ' (Hand of God) ഗോളിനും, തുടർന്ന് പിറന്ന 'നൂറ്റാണ്ടിന്റെ ഗോളിനും' (Goal of the Century) ഇത്തവണത്തെ ലോകകപ്പ് വേദിയൊരുങ്ങുന്ന പശ്ചാത്തലത്തിൽ പ്രാധാന്യമേറുകയാണ്.

Screenshot 2026-06-09 214421.png

ഇംഗ്ലണ്ടിന്റെ മുൻ താരം സ്റ്റീവ് ഹോഡ്ജ് 35 വർഷത്തോളം തന്റെ വാർഡ്രോബിൽ അതീവ രഹസ്യമായി സൂക്ഷിച്ച ആ നീല ജേഴ്‌സി ഇന്ന് അദ്ദേഹത്തിന്റെ കൈവശമില്ല. 1986-ലെ ആ ചരിത്ര മത്സരത്തിന് ശേഷം ടണലിൽ വെച്ച് മറഡോണയുമായി അദ്ദേഹം കൈമാറിയ ആ ജേഴ്‌സി 2022-ൽ സോത്ത്ബീസിന്റെ ലേലത്തിൽ വിറ്റുപോയത്  7.1 മില്യൺ പൗണ്ടിനാണ് (ഏകദേശം 75 കോടിയിലധികം രൂപ). സ്പോർട്സ് ചരിത്രത്തിൽ ഒരു സ്മരണികയ്ക്ക് ലഭിക്കുന്ന ലോക റെക്കോർഡ് തുകയാണിത്. എന്നാൽ ആ ജേഴ്‌സിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് കേവലം ഒരു മത്സരത്തിന്റെ കഥ മാത്രമല്ല; ഒരു രാജ്യത്തിന്റെ അഭിമാനവും, യുദ്ധത്തിന്റെ ചോരക്കറയും, ഒരു ഗോൾകീപ്പറുടെ തീരാപ്പകയുമാണ്.

ഫോക്ക്‌ലാൻഡ് യുദ്ധത്തിന്റെ നിഴലിൽ ഒരു ഫുട്ബോൾ പോരാട്ടം

1986 ജൂൺ 22. മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തിൽ ഒത്തുകൂടിയത് 1,14,000 കാണികളാണ്. അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് കേവലം കായികരംഗത്തിനപ്പുറമുള്ള രാഷ്ട്രീയ മാനങ്ങളുണ്ടായിരുന്നു. ഫോക്ക്‌ലാൻഡ് ദ്വീപുകളുടെ അവകാശത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധം അവസാനിച്ച് നാല് വർഷം തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്ന് 600-ലധികം അർജന്റീനൻ യുവസൈനികരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. 'ലാസ് മാൽവിനാസ്' എന്ന് അർജന്റീനക്കാർ വിളിക്കുന്ന ആ മണ്ണ് അപ്പോഴും ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു.

മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇത് വെറുമൊരു ഫുട്ബോൾ മത്സരം മാത്രമാണെന്ന് മറഡോണ ആവർത്തിച്ചെങ്കിലും, അത് കളവായിരുന്നു അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. മൈതാനത്തിറങ്ങിയ ഇരുടീമിലെയും കളിക്കാരുടെ ഉള്ളിൽ യുദ്ധത്തിന്റെ കനലുകൾ കത്തുന്നുണ്ടായിരുന്നു.

ഒരു സെക്കൻഡ്, ഒരു മുഷ്ടി, വിസ്മയിച്ച 'ദൈവത്തിന്റെ കൈ'

മത്സരത്തിന്റെ ഒന്നാം പകുതി വിരസമായി അവസാനിച്ചെങ്കിലും 51-ാം മിനിറ്റിൽ ചരിത്രം കുറിച്ച ആ നിമിഷം പിറന്നു. ഇംഗ്ലീഷ് താരം സ്റ്റീവ് ഹോഡ്ജ് ബോക്സിന് മുന്നിൽ വെച്ച് പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ചപ്പോൾ സംഭവിച്ച പിഴവ് പന്തിനെ സ്വന്തം ഗോൾകീപ്പറായ പീറ്റർ ഷിൽട്ടന്റെ തലയ്ക്ക് മുകളിലൂടെ പിന്നിലേക്ക് ലൂപ്പ് ചെയ്തു. തന്നെക്കാൾ 20 സെന്റിമീറ്ററിലധികം ഉയരമുള്ള ഷിൽട്ടൺ പന്ത് പഞ്ച് ചെയ്ത് അകറ്റാൻ മുന്നോട്ട് ആഞ്ഞുചാടി. എന്നാൽ 5 അടി 5 ഇഞ്ച് മാത്രം ഉയരമുള്ള മറഡോണ വായുവിൽ ഉയർന്നുപൊങ്ങി തന്റെ തലയ്ക്ക് പകരം ഇടതുമുഷ്ടി കൊണ്ട് പന്ത് വലയിലേക്ക് തള്ളിവിട്ടു.

Screenshot 2026-06-09 214324.png

ഇംഗ്ലണ്ട് കളിക്കാർ ഹാൻഡ്‌ബോളിനായി വാദിച്ചുകൊണ്ട് റഫറിക്ക് ചുറ്റും കൂടി. എന്നാൽ ട്യുണീഷ്യക്കാരനായ റഫറി അലി ബിൻ നാസറിന് ആ കാഴ്ച മറഞ്ഞിരുന്നു. ലൈൻസ്മാൻ ബൾഗേറിയക്കാരനായ ബോഗ്ഡാൻ ഡോച്ചേവ് ഫ്ലാഗ് താഴ്ത്തിപ്പിടിച്ചതോടെ റഫറി ഗോൾ അനുവദിച്ചു.

മറഡോണ പിന്നീട് എഴുതിയത് ഇങ്ങനെയാണ് "ഗോൾ വീണ ഉടനെ സഹതാരം സെർജിയോ ബാറ്റിസ്റ്റ ഓടിവന്ന് എന്നോട് ചോദിച്ചു, 'നീ കൈകൊണ്ടാണോ അടിച്ചത്?' എന്ന്. ഞാൻ അവനോട് പറഞ്ഞു, 'മിണ്ടാതിരുന്ന് ആഘോഷം തുടരൂ'. ടിവി റീപ്ലേകൾ കണ്ട് ഹാഫ് ടൈമിൽ റഫറി ഗോൾ നിഷേധിക്കുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നു."

മത്സരശേഷമുള്ള പ്രശസ്തമായ പത്രസമ്മേളനത്തിലാണ് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ പ്രസ്താവന മറഡോണ നടത്തിയത്: "ആ ഗോൾ കുറച്ച് മറഡോണയുടെ തലകൊണ്ടും, കുറച്ച് ദൈവത്തിന്റെ കൈകൊണ്ടുമാണ് പിറന്നത്." പിന്നീട് 2005-ൽ ഒരു ടെലിവിഷൻ ഷോയിൽ അദ്ദേഹം വെളിപ്പെടുത്തി, "ഫിയോറിറ്റോയിലെ ചേരികളിൽ കുട്ടിയായിരിക്കുമ്പോൾ ഞാൻ എപ്പോഴും കൈകൊണ്ട് ഗോൾ നേടുമായിരുന്നു. ഒരു ലക്ഷം ആളുകളുടെ മുന്നിൽ ഞാൻ അതുതന്നെ ആവർത്തിച്ചു, പക്ഷേ ആരും അത് കണ്ടില്ല."

പീറ്റർ ഷിൽട്ടന്റെ തീരാപ്പകയും തകർന്ന ജീവിതങ്ങളും

ഇംഗ്ലണ്ട് ഗോൾകീപ്പർ പീറ്റർ ഷിൽട്ടൺ ആ വഞ്ചനയ്ക്ക് ഒരിക്കലും മറഡോണയോട് ക്ഷമിച്ചില്ല. "അദ്ദേഹം മികച്ച കളിക്കാരനായിരിക്കാം, പക്ഷേ അദ്ദേഹത്തിൽ സ്പോർട്സ്മാൻഷിപ്പ് ഇല്ലായിരുന്നു. താൻ ചതിക്കുകയായിരുന്നു എന്ന് സമ്മതിക്കുന്നതിന് പകരം ദൈവത്തിന്റെ കൈ എന്ന വാചകം ഉപയോഗിച്ച് അദ്ദേഹം അതിനെ ന്യായീകരിച്ചു," ഷിൽട്ടൺ ഡെയ്‌ലി മെയിലിനോട് പറഞ്ഞു. മറഡോണയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററികളിൽ പോലും പങ്കെടുക്കാൻ ഷിൽട്ടൺ വിസമ്മതിച്ചു. മരണപ്പെടുന്നത് വരെ മറഡോണയോട് സംസാരിക്കാനും അദ്ദേഹം തയ്യാറായില്ല.

Screenshot 2026-06-09 214357.png

റഫറിയും ലൈൻസ്മാനും ആ ഒരു ഗോളിന്റെ പേരിൽ ജീവിതകാലം മുഴുവൻ പരസ്പരം കുറ്റപ്പെടുത്തിയാണ് ജീവിച്ചത്. ലൈൻസ്മാൻ ഡോച്ചേവ് 2017-ൽ മരിക്കുന്നതിന് മുൻപ് പറഞ്ഞത്, "മറഡോണ എന്റെ ജീവിതം നശിപ്പിച്ചു. ഞാൻ കുറ്റക്കാരനല്ലാത്ത ഒന്നിന് ലോകം എന്നെ വേട്ടയാടി," എന്നാണ്. എന്നാൽ 2015-ൽ റഫറി ബിൻ നാസറിനെ ടുണീഷ്യയിലെ വീട്ടിൽ പോയി സന്ദർശിച്ച മറഡോണ അദ്ദേഹത്തെ തന്റെ 'നിത്യസുഹൃത്ത്' എന്ന് വിളിക്കുകയും ആ മത്സരത്തിലെ പന്ത് സമ്മാനിക്കുകയും ചെയ്തു. ആ പന്ത് പിന്നീട് ലേലത്തിൽ പോയത് 2 മില്യൺ പൗണ്ടിനാണ്!

നൂറ്റാണ്ടിന്റെ മാന്ത്രികതയും മാൽവിനാസിന്റെ പ്രതികാരവും

ആദ്യ ഗോളിന്റെ വിവാദം അടങ്ങും മുൻപ്, വെറും നാല് മിനിറ്റുകൾക്ക് ശേഷം 55-ാം മിനിറ്റിൽ മറഡോണ കാൽപ്പന്ത് കളിയുടെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ കാവ്യം രചിച്ചു. സ്വന്തം പകുതിയിൽ നിന്ന് പന്ത് സ്വീകരിച്ച ഡീഗോ, പീറ്റർ ബിയേർഡ്‌സ്‌ലി, പീറ്റർ റീഡ്, ടെറി ഫെൻവിക്, ടെറി ബുച്ചർ എന്നീ അഞ്ച് ഇംഗ്ലീഷ് ഔട്ട്ഫീൽഡ് കളിക്കാരെയും ഒടുവിൽ ഗോൾകീപ്പർ ഷിൽട്ടനെയും ഡ്രിബിൾ ചെയ്ത് 60 മീറ്ററോളം ഓടിക്കയറി വലകുലുക്കി. ആ ഗോൾ പിന്നീട് 'നൂറ്റാണ്ടിന്റെ ഗോൾ' ആയി ഫിഫ തിരഞ്ഞെടുത്തു.

Screenshot 2026-06-09 214458.png

അർജന്റീനൻ കമന്റേറ്റർ വിക്ടർ ഹ്യൂഗോ മൊറേൽസ് അന്ന് ലൈവായി മൈക്രോഫോണിലൂടെ കരഞ്ഞുകൊണ്ട് ചോദിച്ചു: "ഏത് ഗ്രഹത്തിൽ നിന്നാണ് നീ വന്നത് കോസ്മിക് കൈറ്റ്?" എന്ന്. ഇംഗ്ലണ്ടിന്റെ സൂപ്പർ താരം ഗാരി ലിനേക്കർ പോലും ആ ഗോളിൽ അർജന്റീനക്കാരനൊപ്പം കൈയടിക്കാൻ തോന്നിപ്പോയതായി പിന്നീട് സമ്മതിച്ചു.

അർജന്റീനയ്ക്ക് ആ വിജയം ലോകകപ്പ് കിരീടത്തിനേക്കാൾ വലുതായിരുന്നു. അർജന്റീനൻ മുൻ താരം റോബർട്ടോ പെർഫുമോ പറഞ്ഞത് പോലെ, "അന്ന് ഇംഗ്ലണ്ടിനെ തോൽപ്പിക്കുക എന്നതായിരുന്നു പ്രധാനം, ലോകകപ്പ് നേടുന്നത് ഞങ്ങൾക്ക് രണ്ടാമത്തെ കാര്യം മാത്രമായിരുന്നു." യുദ്ധത്തിൽ മരിച്ച തങ്ങളുടെ കുട്ടികൾക്കുവേണ്ടി ഇംഗ്ലണ്ടിനോട് മൈതാനത്ത് വീട്ടിയ പ്രതികാരമായിരുന്നു അത്. ഒരു കള്ളനിൽ നിന്ന് മോഷ്ടിക്കുന്ന കള്ളന് നൂറുവർഷത്തെ മാപ്പുണ്ടെന്ന പഴഞ്ചൊല്ലാണ് മറഡോണ അതിനെ വിശേഷിപ്പിച്ചത്.

2026-ൽ ലോകകപ്പ് വീണ്ടും മെക്സിക്കോയിൽ എത്തുമ്പോൾ, ആസ്ടെക്ക സ്റ്റേഡിയത്തിന്റെ ഗാലറികളിൽ ഇന്നും ആ രണ്ട് ഗോളുകളുടെ ഓർമ്മകൾ അലയടിക്കുന്നുണ്ട്. ഫുട്ബോൾ ഉള്ളിടത്തോളം കാലം ആ ഒരു നിമിഷവും അതിന് പിന്നിലെ പകയും ലോകം ചർച്ച ചെയ്തുകൊണ്ടേയിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  a day ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  a day ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  a day ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  a day ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  a day ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  a day ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  a day ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  a day ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  a day ago