പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോൺ നിരോധനം; ഫോൺ സൂക്ഷിക്കാൻ പ്രത്യേക കൗണ്ടറുകൾ; എല്ലാ ബൂത്തുകളിലും മൊബൈൽ ഫോൺ ഡെപ്പോസിറ്റ് ബാഗുകൾ ഏർപ്പെടുത്തി
നിലമ്പൂർ: പോളിങ് ബൂത്തിനകത്തേക്ക് വോട്ടർമാർക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാനാകില്ല. ബൂത്തിന് തൊട്ടുമുമ്പിലുള്ള കൗണ്ടറിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഏൽപ്പിച്ച ശേഷമാണ് വോട്ട് ചെയ്യാൻ കയറേണ്ടത്. ടോക്കൺ കാണിച്ചാൽ മടങ്ങുമ്പോൾ ഫോണും ലഭിക്കും. ഇത്തവണ പത്ത് ഫോണുകൾ വരെ ഒരേ സമയം സൂക്ഷിക്കാവുന്ന കാൻവാസിൽ തീർത്ത അറകളുള്ള ഡെപ്പോസിറ്റ് ബാഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
എല്ലാ ബൂത്തുകളിലേക്കുമുള്ള ഫോൺ ഡെപ്പോസിറ്റ് ബാഗ് തയാറാക്കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ അറിയിപ്പിൽ പറയുന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് ഇത് നേരിട്ടെത്തിക്കും. പോളിങ് കേന്ദ്രത്തിനുള്ളിൽ ഫോൺ കടത്താതിരിക്കാൻ പുറത്ത് മറ്റാരുടെയെങ്കിലും കൈയിൽ ഏൽപ്പിക്കേണ്ടിവരുന്നത് ബുദ്ധിമുട്ടായതിനാലാണ് ഈ ക്രമീകരണം.
മുമ്പ് തെരഞ്ഞെടുപ്പിൽ സഞ്ചി നൽകിയുള്ള പരീക്ഷണം നടത്തിയിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായാണ് ഈ സൗകര്യങ്ങൾ. ബി.എൽ.ഒക്കായിരിക്കും ഫോൺ സൂക്ഷിക്കാനുള്ള ചുമതല. ആളെ തിരിച്ചറിയാനുള്ള ഉത്തരവാദിത്വവും ബി.എൽ.ഒക്കാണ്. സഹായിക്കാൻ സന്നദ്ധ പ്രവർത്തകരും ഉണ്ടാവും. ഒരു സമയം അഞ്ച് പേരിൽ കൂടുതൽ പേർക്ക് പ്രേവശിക്കാനാവില്ലെന്ന നിർദേശം കണക്കിലെടുത്താണ് പത്ത് ഫോണുകൾ വരെ സൂക്ഷിക്കാനുള്ള ബാഗ് ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."