കൊച്ചി ലഹരിവേട്ട: മയക്കുമരുന്ന് എത്തിയത് വിദേശത്തുനിന്ന്; അന്വേഷണം വിപുലമാക്കി കസ്റ്റംസും; ക്രൂയിസ് പാർട്ടികളും നിഴലിൽ
കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലിൽ ഉന്നതർ പങ്കെടുത്ത ലഹരി പാർട്ടിക്കായി എത്തിച്ച മാരക മയക്കുമരുന്നുകൾ വിദേശത്തുനിന്ന് കടത്തിയതാണെന്ന് സ്ഥിരീകരണം. കേസിൽ പിടിയിലായ പ്രതികളെ കേന്ദ്രീകരിച്ച് പൊലിസിനു പുറമെ കസ്റ്റംസും അന്വേഷണം ഊർജിതമാക്കി. തായ്ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഹൈബ്രിഡ് കഞ്ചാവും മെത്താഫിറ്റമിനും കൊച്ചിയിലെത്തിച്ചതെന്നാണ് കണ്ടെത്തൽ.
പ്രതികളിൽ 'ഹൈ പ്രൊഫൈൽ' വ്യക്തികൾ
ഡോക്ടർ, അഭിഭാഷകൻ, ബിസിനസുകാർ, വിദ്യാർത്ഥികൾ എന്നിവരടക്കം എട്ടുപേരെയാണ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവന്റ് മാനേജ്‌മെന്റ് ഉടമയായ ഷാജി ഫെർണാണ്ടോ എന്ന ഷോൺ ആണ് ലഹരിമരുന്ന് എത്തിക്കുന്നതിനും പാർട്ടി സംഘടിപ്പിക്കുന്നതിനും പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പൊലിസ് തിരിച്ചറിഞ്ഞു.
കസ്റ്റംസിനെ വെട്ടിച്ച് കടന്ന ചരിത്രം
മുഖ്യപ്രതി ഷോൺ കഴിഞ്ഞ വർഷം കസ്റ്റംസിന്റെ പിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വ്യക്തിയാണെന്ന വിവരവും പുറത്തുവന്നു.കഴിഞ്ഞ വർഷം നെഫർറ്റിറ്റി ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തുന്നതിനിടെ കസ്റ്റംസ് പരിശോധനയ്ക്ക് എത്തിയെങ്കിലും ഷോൺ രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയും കൊച്ചിയിൽ ഷോണിന്റെ നേതൃത്വത്തിൽ ക്രൂയിസ് പാർട്ടി നടന്നിരുന്നു. ഈ പാർട്ടിയിലും വൻതോതിൽ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
അന്വേഷണം ക്രൂയിസ് പാർട്ടികളിലേക്ക്
കഴിഞ്ഞ ശനിയാഴ്ച നടന്ന കപ്പൽ പാർട്ടിയിൽ പങ്കെടുത്ത ഉന്നതരുടെ വിവരങ്ങൾ പൊലിസ് ശേഖരിച്ചു വരികയാണ്. വിദേശത്തുനിന്ന് ലഹരിമരുന്ന് എത്തിയ സാഹചര്യത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പ്രതികളുടെ സാമ്പത്തിക ഇടപാടുകളും യാത്രാ രേഖകളും പരിശോധിക്കും. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു ലഹരി ശൃംഖലയുടെ കണ്ണികളാണ് പിടിയിലായതെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."