അതിര്‍ത്തിയില്‍ ഇനി 'പാമ്പും മുതലയും കാവല്‍'; ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേറിട്ട സുരക്ഷാ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യബംഗ്ലാദേശ് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാന്‍ പാമ്പുകളെയും മുതലകളെയും നിയോഗിക്കാന്‍ അതിര്‍ത്തി സുരക്ഷാ സേന (BSF) ആലോചിക്കുന്നു. ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ മുള്ളുവേലി നിര്‍മ്മിക്കാന്‍ കഴിയാത്ത നദികളിലും ചതുപ്പുനിലങ്ങളിലും സുരക്ഷ ഉറപ്പാക്കാനാണ് ബിഎസ്എഫ് ഇത്തരമൊരു 'ജൈവ വേലി' പരീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ബിഎസ്എഫ് ഉന്നതതലത്തില്‍ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ഇരുരാജ്യങ്ങളും പങ്കിടുന്ന 4,096 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഏകദേശം 175 കിലോമീറ്ററോളം പ്രദേശം നദികളും ചതുപ്പുകളും നിറഞ്ഞതാണ്. ഇത്തരം ദുര്‍ഘടമായ ഇടങ്ങളില്‍ പരമ്പരാഗത രീതിയിലുള്ള നിരീക്ഷണം പ്രായോഗികമല്ലാത്തതിനാല്‍, പാമ്പുകളെയും മുതലകളെയും ജലാശയങ്ങളില്‍ തുറന്നുവിടുന്നത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് വലിയ ഭീഷണിയാകുമെന്ന് സൈന്യം വിലയിരുത്തുന്നു.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഡ്രോണുകള്‍, സ്മാര്‍ട്ട് സെന്‍സറുകള്‍, സിസിടിവി കാമറകള്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നത്. എന്നാല്‍ കള്ളക്കടത്തുസംഘങ്ങള്‍ സൈനികരെ ആക്രമിക്കുന്നത് പതിവായതോടെയാണ് പുതിയ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് സേന ആലോചിക്കുന്നത്.
കഴിഞ്ഞ ജനുവരിയില്‍ അതിര്‍ത്തിയില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. നിലവില്‍ ചര്‍ച്ചാഘട്ടത്തിലുള്ള ഈ പദ്ധതി നടപ്പാക്കുന്നതോടെ അതിര്‍ത്തിയിലെ അനധികൃത കടന്നുകയറ്റത്തിന് വലിയ തോതില്‍ തടയിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
As a novel measure to curb infiltration and smuggling, the Border Security Force (BSF) is considering the deployment of snakes and crocodiles in the riverine and marshy stretches of the Indo-Bangladesh border where physical fencing is not feasible.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."