അഭൗതികമായ സഹായതേട്ടത്തിൽ ചേരിതിരിഞ്ഞ് മുജാഹിദ് ഗ്രൂപ്പുകൾ; ആദർശ സംവാദ വ്യവസ്ഥയെഴുത്ത് വാക്‌പോരിൽ കലാശിച്ചു
മലപ്പുറം: അഭൗതികമായ സഹായതേട്ടത്തെ ചൊല്ലി മുജാഹിദ് കെ.എൻ.എം-വിസ്ഡം വിഭാഗങ്ങൾക്കിടയിലുള്ള തർക്കം രൂക്ഷം. ഈ വിഷയത്തിൽ ആദർശസംവാദത്തിന് വ്യവസ്ഥകളുണ്ടാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗം ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്‌പോരിൽ കലാശിച്ചു.
2007 ഏപ്രിലിലെ 'ഇസ്‌ലാഹ്' മാസികയിൽ അന്തരിച്ച മുജാഹിദ് നേതാവ് പി. അബ്ദുൽ ജബ്ബാർ മൗലവി എഴുതിയ ലേഖനമാണ് നിലവിലെ തർക്കങ്ങൾക്ക് ആധാരം. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവിന്റെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് പ്രസ്തുത ലേഖനം പുറത്തുവന്നിരുന്നത്. ജിന്നിനോടുള്ള സഹായതേട്ടം ശിർക്കല്ലെന്ന് വാദിക്കുന്ന വിസ്ഡം വിഭാഗവും അഭൗതിക മാർഗത്തിലൂടെ ജിന്നിനോട് സഹായം തേടുന്നത് ശിർക്കാണെന്ന് (ബഹുദൈവാരാധന) വിശ്വസിക്കുന്ന കെ.എൻ.എം വിഭാഗവുമാണ് സംവാദത്തിനായി സിറ്റിങ് നടത്തിയത്.
അഭൗതികമായ സഹായതേട്ടങ്ങളിൽ ശിർക്കല്ലാത്തവയും ഉണ്ടെന്ന വിസ്ഡം ഗ്രൂപ്പിന്റെ വാദത്തിന് തെളിവായി അവർ ഉദ്ധരിച്ച വിശുദ്ധ ഖുർആനിലെ അൽഅൻആം അധ്യായത്തിലെ 128ാം സൂക്തം തീർത്തും ദുർവ്യാഖ്യാനമാണെന്ന് കെ.എൻ.എം പക്ഷം ആരോപിച്ചു. കോഴിക്കോട് സൂപ്പർ ബസാറിലെ മുജാഹിദ് പ്രവർത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നടന്ന തർക്കങ്ങളെത്തുടർന്നാണ് സംവാദത്തിന് വ്യവസ്ഥകൾ നിശ്ചയിക്കാൻ ഇരുവിഭാഗവും ഒത്തുചേർന്നത്. ഇതാണ് വാക്‌പോരിൽ കലാശിച്ച് അലസിപ്പിരിഞ്ഞത്.
സംവാദത്തിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾ നിശ്ചയിക്കാൻ ഒത്തുചേർന്നപ്പോൾ തന്നെ ഇരുവിഭാഗവും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു. രണ്ട് സംഘടനകൾ തമ്മിൽ സംവാദം സംഘടിപ്പിക്കുമ്പോൾ കെ.എൻ.എം പണ്ഡിതസഭയായ ജംഇയ്യത്തുൽ ഉലമയുടെ ഔദ്യോഗിക കത്ത് അനിവാര്യമാണെന്ന നിലപാടാണ് വിസ്ഡം വിഭാഗം ചർച്ചയുടെ തുടക്കത്തിൽ തന്നെ മുന്നോട്ടുവച്ചത്. എന്നാൽ, സംവാദത്തിനുള്ള മുന്നൊരുക്കമായി നേരത്തെ പ്രദേശത്തെ ശാഖാ കമ്മിറ്റികൾ തമ്മിൽ കൈമാറിയ കത്തുകളിൽ ഇത്തരമൊരു നിബന്ധന ഉണ്ടായിരുന്നില്ലെന്ന് കെ.എൻ.എം പ്രതിനിധികൾ മറുപടി നൽകി. ഔദ്യോഗിക കത്തിന്റെ പേരിൽ വിസ്ഡം ചർച്ചകൾ തടസപ്പെടുത്തുകയാണെന്നും ചർച്ചകളിൽ നിന്നും ഒഴിഞ്ഞുമാറാതെ സംവാദത്തിന് തയാറാണോ എന്ന് വ്യക്തമാക്കണമെന്നും കെ.എൻ.എം വെല്ലുവിളിച്ചതോടെ അന്തരീക്ഷം കലുഷിതമായി.
തർക്കം രൂക്ഷമായതോടെ സംവാദം സംബന്ധിച്ച് ഇരുവിഭാഗവും തമ്മിൽ ധാരണയിലെത്താനായില്ല. അബ്ദുൽ ജബ്ബാർ മൗലവിയുടെ ലേഖനത്തിലെ പ്രത്യേക ഭാഗങ്ങളിൽ മാത്രം ചർച്ച ഒതുക്കണമെന്ന വിസ്ഡം വിഭാഗത്തിന്റെ നിലപാടിനെ കെ.എൻ.എം എതിർത്തു. ലേഖനത്തിന്റെ കാതൽ ജിന്നുകളോടുള്ള സഹായതേട്ടമാണെന്നും ആ വിഷയത്തിലാണ് വ്യക്തത വേണ്ടതെന്നുമുള്ള നിലപാടിലായിരുന്നു അവർ. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സംവാദങ്ങളുടെ തുടർച്ചയായി ചർച്ചകൾ പോകണമെന്ന് വിസ്ഡം ആവർത്തിച്ചപ്പോൾ, വിസ്ഡം നൽകിയ ഔദ്യോഗിക കത്തിന്റെ അടിസ്ഥാനത്തിൽ വേണം വ്യവസ്ഥകൾ തീരുമാനിക്കാനെന്ന് കെ.എൻ.എമ്മും വാദിച്ചു. കൂടാതെ, വ്യവസ്ഥകൾ നിശ്ചയിക്കുന്നതിന് മുമ്പായി മറ്റൊരു സിറ്റിങ് വേണമെന്ന വിസ്ഡം വിഭാഗത്തിന്റെ ആവശ്യം ചർച്ചകളിൽ നിന്ന് ഒളിച്ചോടാനുള്ള തന്ത്രമാണെന്നും കെ.എൻ.എം ആരോപിച്ചു.
വ്യവസ്ഥകൾ എഴുതാൻ വന്ന യോഗത്തിൽ മറ്റൊരു പ്രാഥമിക ചർച്ചയുടെ ആവശ്യമില്ലെന്നും ആദ്യം ചെയ്യേണ്ടത് ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയാണെന്നും കെ.എൻ.എം പ്രതിനിധി വ്യക്തമാക്കി.
കെ.എൻഎം പണ്ഡിതസഭയുടെ കത്ത് വേണമെന്നും എങ്കിൽ മാത്രമേ സംവാദവുമായി മുന്നോട്ടുപോകാനാവൂ എന്ന നിബന്ധനയിൽ വിസ്ഡം ഉറച്ചുനിന്നതോടെ ശാഖാ കമ്മിറ്റികൾ തമ്മിൽ ഇതുവരെ നടത്തിയ ചർച്ചകൾക്കും കൈമാറിയ കത്തുകൾക്കും എന്ത് വിലയാണുള്ളതെന്ന ചോദ്യം കെ.എൻ.എം ഉയർത്തി. സംവാദം നടത്തുന്നതിനേക്കാൾ അത് ഒഴിവാക്കാനാണ് വിസ്ഡം വിഭാഗം ശ്രമിക്കുന്നതെന്നാരോപിച്ച് കെ.എൻ.എം രംഗത്തെത്തിയതോടെ വാക്‌പോര് രൂക്ഷമായി.
ഒടുവിൽ രേഖാമൂലമുള്ള വ്യവസ്ഥകളിൽ ഒപ്പുവയ്ക്കാതെയും സംവാദത്തിന്റെ തീയതിയോ മറ്റ് കാര്യങ്ങളോ തീരുമാനിക്കാനാകാതെയും ഇരുവിഭാഗവും പരസ്പരം വെല്ലുവിളികൾ നടത്തി ചർച്ച അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ഇതോടെ മുജാഹിദ് സംഘടനകൾക്കുള്ളിലെ ആദർശപരമായ ചേരിതിരിവ് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിതുറക്കുമെന്ന് ഉറപ്പായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."