കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ
കോഴിക്കോട്: കോഴിക്കോട് മുഖ്യഖാസിയായി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി സ്ഥാനമേറ്റു. കുറ്റിച്ചിറ മിശ്കാൽ പള്ളി അങ്കണത്തിൽ പരമ്പരാഗത രീതിയിൽ നടന്ന പ്രൗഢമായ ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടെ ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചക്കോയ തങ്ങളും നാലകത്ത് മുഹമ്മദ് കോയ ബാഖവിയുമെല്ലാം കോഴിക്കോടിന്റെ മറക്കാനാവാത്ത മുഖങ്ങളാണ്. മുസ്ലിം നാഗരികതയുടെ ഭാഗമാണ് കോഴിക്കോട്ടെ ഖാസി പരമ്പര. വ്യക്തിപരമായ ഏറ്റുമുട്ടലുകളോ കലഹങ്ങലോ ഇല്ലാതെ എല്ലാവരെയും ചേർത്തുപിടിച്ചാണ് ഖാസിമാർ കോഴിക്കോട്ടെ ജനതയെ നയിച്ചത്. അറബികളുമായുള്ള ബന്ധമാണ് കോഴിക്കോടിന്റെ നാഗരികതയെ വ്യത്യസ്തമാക്കിയത്. പുതിയ കാലത്തും കോഴിക്കോട്ടുകാർ അതേരീതിയിൽ ജീവിക്കുന്നു.
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മിശ്കാൽ പള്ളിയുടെ മുഖ്യഖാസി പദവി ഹളർ മൗത്തിന്റെ പാരമ്പര്യമുള്ള വ്യക്തിയിലേക്ക് തന്നെ എത്തിയത് സന്തോഷകരമാണ്. ദീർഘകാലം ജമലുല്ലൈലി തങ്ങൾക്ക് ഈ പദവിയിൽ തുടരാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. പരസ്പരം സ്‌നേഹിക്കുന്നതിലും സഹായിക്കുന്നതിനും മറ്റൊരു സ്പർധയ്ക്കും ഇടയില്ലാത്തവിധം ജനങ്ങളെ ഒരുമിച്ചുനിർത്തുന്നതിലും വലിയ പങ്കുവഹിക്കുന്ന ആരാധനാലയമാണ് മിശ്കാൽ പള്ളിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ മേയർ ഒ. സദാശിവൻ പറഞ്ഞു. മനുഷ്യ സ്നേഹവും സാഹോദര്യവും നിലനിർത്തുന്നതിൽ മറ്റേതൊരു പട്ടണത്തേക്കാളും ഏറെ പങ്കു വഹിക്കുന്നതാണ് കോഴിക്കോട്ടെ ആരാധനാലയങ്ങൾ. ആരാധനകേന്ദ്രം നാടിന് നല്ലതുപോലെ വെളിച്ചമാകുന്നത് എങ്ങനെയെന്ന സന്ദേശമാണ് മിശ്കാൽ പള്ളി പ്രസരിപ്പിക്കുന്നത്. കോഴിക്കോട്ടെ ജനങ്ങളെ ഒന്നിപ്പിച്ച് നിർത്താനും സാഹോദര്യം നിലനിർത്താനും പുതിയ മുഖ്യഖാസിക്ക് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഏറ്റെടുത്ത ദൗത്യം ജീവിതകാലമത്രയും ഉത്തരവാദിത്തോടെ നിർവഹിക്കാൻ ശ്രമിക്കുമെന്നും ഇതിനായി എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്നും സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി മറുപടിപ്രസംഗത്തിൽ പറഞ്ഞു. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ മതത്തിന്റെ സന്ദേശങ്ങളും വിധിവിലക്കുകളും സമൂഹത്തിൽ എത്തിക്കുകയെന്ന ഭാരിച്ച ചുമതലയാണ് ഏറ്റെടുത്തത്. അല്ലാഹുവിന്റെ നിയോഗങ്ങളെ ആർക്കും തടയാനാവില്ല. നമ്മുടെ ജീവിതം എങ്ങനെയെന്ന് നേരത്തെ നിശ്ചയിച്ചുവച്ചിട്ടുണ്ട്. ആ നിശ്ചയപ്രകാരമാണ് ഈ പദവിയിലേക്ക് താൻ എത്തിയത്. ദീൻ എങ്ങനെ നിർവഹിക്കപ്പെടണമെന്ന് വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നതായും ജമലുല്ലൈലി തങ്ങൾ പറഞ്ഞു.
കുറ്റിച്ചിറ പുളീന്റെ ചുവട് ജങ്ഷനിൽ നിന്ന് നിയുക്ത ഖാസിയെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്ന മിശ്കാൽ പള്ളിയിലേക്ക് ഘോഷയാത്രയായി ആനയിച്ചു. മുത്തുക്കുടയും ദഫ് മുട്ടും ഘോഷയാത്രക്ക് അകമ്പടിയേകി. മഹല്ല് ഭാരവാഹികളും പൗരപ്രമുഖരും നേതൃത്വം നൽകി.
ഖാസി ചുമതല ഏറ്റെടുക്കുന്നതിന്റെ പ്രധാന ചടങ്ങായ ഖാസിയെ തലപ്പാവ് അണിയിക്കൽ മിശ്കാൽ പള്ളി ആക്ടിങ് പ്രസിഡന്റ് പി.ഒ.ഹാഷിം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ സി.ബി.വി സിദ്ധീഖ് ഔദ്യോഗിക വസ്ത്രം കൈമാറി. തുടർന്നു ഖാസി സ്ഥാനാരോഹണത്തിന്റെ പ്രഖ്യാപനമായി തമ്പേർ മുഴക്കി.
ചടങ്ങിൽ പി.ഒ ഹാഷിം അധ്യക്ഷനായി. സമസ്ത മുശാവറ അംഗം എ.വി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, ഡോ. എ.പി മുഹമ്മദ് അബ്ദുൽഹക്കീം അസ്ഹരി, സാമൂതിരി രാജയുടെ പ്രതിനിധി കേരള വർമ കെ.പി ഏട്ടനുണ്ണി രാജ, ഡോ. ഹുസൈൻ രണ്ടത്താണി, ആക്ടിങ് ഖാസി സഫീർ സഖാഫി സംസാരിച്ചു. സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം, സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, മുസ്തഫ മുണ്ടുപാറ, സി.പി കുഞ്ഞിമുഹമ്മദ്, കെ. മൊയ്തീൻകോയ, ഡോ. കെ. മൊയ്തു, സി.എ ഉമ്മർകോയ, മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, കോർപ്പറേഷൻ കൗൺസിലർ ടി.പി.എം ജിഷാൻ, മുഹമ്മദ് അൻസിൽ തുടങ്ങിയവർ സംബന്ധിച്ചു. മിശ്കാൽ പള്ളി സെക്രട്ടറി എൻ.ഉമ്മർകോയ സ്വാഗതവും സ്വാഗതസംഘം കൺവീനർ എം.വി റംസി ഇസ്മായീൽ നന്ദിയും പറഞ്ഞു. 17 വർഷത്തിന് ശേഷമാണ് ഇത്തരം ഒരു ചടങ്ങ് മിശ്കാൽ പള്ളിയിൽ സംഘടിപ്പിച്ചത്. വിവിധ മത പണ്ഡിതരും സംഘടനാ നേതാക്കളും മുഖ്യഖാസിയെ ഷാളണയിച്ച് ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി കാലിക്കറ്റ് മാപ്പിള ഹെറിറ്റേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്ടെ ഖാസിമാരുടെ പൂർവകാല ചരിത്രം രേഖപ്പെടുത്തുന്ന പ്രദർശനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."