സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലഹരിക്കടത്ത്; വമ്പൻ സ്രാവിനെ പൂട്ടി പൊലിസ്; രണ്ട് വർഷത്തിനിടെ നടത്തിയത് 20 ലക്ഷത്തിന്റെ ബിസിനസ്
കൊച്ചി: ലഹരിമരുന്ന് കേസിൽ കഴിഞ്ഞദിവസം പിടിയിലായ കെവിൻ ബി. മാത്യു കണ്ണിയിലെ വമ്പൻ സ്രാവെന്ന് പൊലിസ്. കഴിഞ്ഞ ദിവസമാണ് തൃക്കാക്കരയിൽ മയക്കുമരുന്നുമായി ചെമ്പുമുക്ക് സ്വദേശി കെവിൻ ബി. മാത്യു പൊലിസിന്റെ പിടിയിലായത്.
ഇയാൾ രണ്ട് വർഷത്തിനിടെ നടത്തിയത് 20 ലക്ഷം രൂപയുടെ മയക്കുമരുന്ന് കച്ചവടമാണെന്ന് പൊലിസ് പറയുന്നു. കഴിഞ്ഞ വർഷവും ഇയാൾ ഡാൻസാഫിന്റെ പിടിയിലായിരുന്നു. മൂന്ന് യുവതികൾക്കൊപ്പമായിരുന്നു അന്ന് കെവിൻ ലഹരിയുമായി പിടിയിലായത്. കൊച്ചിയിലെ വിവിധയിടങ്ങളിൽ ഇയാൾ ഡ്രഗ് പാർടികൾ നടത്തിയിരുന്നു.
സമൂഹത്തിലെ ഉന്നതരെ ഉൾപ്പെടുത്തി ആഢംബര ഹോട്ടലുകളിൽ ഉൾപ്പെടെ ‘വൈറ്റ് കോളർ ഡ്രഗ് പാർടി’കൾ നടത്തിയതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി നാർകോട്ടിക് സെൽ എ.സി.പി ടി.ഡി സുനിൽകുമാർ പറഞ്ഞു. അതേസമയം കെവിന്റെ വിദേശയാത്രാ വിവരങ്ങൾ പൊലിസ് സംഘം പരിശോധിച്ചു വരികയാണ്. കെവിൻ തായ്‌ലന്റ് അടക്കമുള്ള വിദേശരാജ്യങ്ങൾ സന്ദർശിച്ചതായും വിവരമുണ്ട്. കെവിൻ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിന് യുവതികളെ പ്രേരിപ്പിച്ചതായും സൂചനയുണ്ട്.
ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് കെവിന് മയക്കുമരുന്ന് ലഭിച്ചിരുന്നത് എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. മലയാളി യുവതി വഴിയാണ് മയക്കുമരുന്ന് കിട്ടിയിരുന്നതെന്നും സൂചനയുണ്ട്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നിലവിൽ റിമാൻഡിലുള്ള കെവിനെ രണ്ട് ദിവസത്തിനകം തൃക്കാക്കര പൊലിസ് കസ്‌റ്റഡിയിൽ വാങ്ങും.
തൃക്കാക്കര വാഴക്കാലയിൽ നിന്നാണ് 183.55 ഗ്രാം എം.ഡി.എം.എയും 93.51 ഗ്രാം ലഹരി ഗുളികകളുമായി പ്രതിയെ വെള്ളിയാഴ്‌ച കൊച്ചി സിറ്റി പൊലിസ് പിടികൂടിയത്. മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ച ഒരുലക്ഷം രൂപയും കണ്ടെത്തിയിരുന്നു. ഡാൻസാഫ് ടീമാണ് അന്ന് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
മാർച്ച് 28ന് കടവന്ത്രയിലെ ആഡംബര ഹോട്ടലിൽനിന്ന് വിവിധയിനം മയക്കുമരുന്നുകളുമായി എട്ടുപേർ പിടിയിലായ കേസിന്റെ തുടരന്വേഷണത്തിലാണ് കെവിൻ പിടിയിലായത്. ഇവന്റ് മാനേജ്മെന്റ് ഉടമയും കെമിക്കൽ ട്രീറ്റ്മെന്റ് ബിസിനസുകാരനും ദന്തഡോക്ടറായ യുവതിയുമടക്കം അന്ന് അറസ്‌റ്റിലായിരുന്നു. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നയാളെ തിരഞ്ഞുള്ള അന്വേഷണമാണ് കെവിനിലേയ്‌ക്ക് എത്തിയത്.
In a major breakthrough, the police have arrested a top kingpin central to the local drug trade. Often described as a "big fish" in the narcotics underworld, his capture is expected to expose a vast network of illegal operations. Authorities believe that questioning the suspect will help unravel deep-seated mysteries and lead to more arrests in the coming days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."