അലുവ അതുൽ വധക്കേസ്: ഗൂഢാലോചനയിൽ പങ്കുള്ള ഒരാൾ കൂടി പൊലിസിന്റെ വലയിൽ
കൊല്ലം: സംസ്ഥാനത്തെ നടുക്കിയ അലുവ അതുൽ കൊലപാതകക്കേസിൽ ഒരു പ്രതിയെ കൂടി പൊലിസ് പിടികൂടി. കടത്തൂർ സ്വദേശി അജ്മലാണ് അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. കൊലയാളി സംഘത്തിന് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയ സ്വിഫ്റ്റ് കാറിന്റെ ഉടമയാണ് അജ്മൽ. കൃത്യം നടന്ന സമയത്ത് ഇയാൾ വാഹനത്തിലുണ്ടായിരുന്നുവെന്നും കൊലപാതക ഗൂഢാലോചനയിൽ നേരിട്ട് പങ്കാളിയാണെന്നും പൊലിസ് സ്ഥിരീകരിച്ചു.
അതുൽ സഞ്ചരിച്ചിരുന്ന വാഹനത്തെ തടയാനും വേഗത കുറയ്ക്കാനുമാണ് അജ്മലിന്റെ സ്വിഫ്റ്റ് കാർ ഉപയോഗിച്ചത്. അതുൽ സഞ്ചരിച്ച കാറിന് തൊട്ടുമുന്നിലായി സ്വിഫ്റ്റ് കാർ ഓടിച്ച് വേഗത നിയന്ത്രിച്ചത് അജ്മലായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. അക്രമം നടക്കുന്നതിന് മുമ്പ് അജ്മൽ ഓടിച്ച കാറിന് പിന്നാലെ ഇന്നോവ കാറിലെത്തിയ കൊലയാളി സംഘം അതുലിനെ വളയുകയും മാരകമായി ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അതുൽ ജയിലിൽ നിന്നിറങ്ങിയാൽ എന്നെ വകവരുത്തുമായിരുന്നു. അതുകൊണ്ട് അവൻ മരിക്കേണ്ടത് എന്റെയും ആവശ്യമായിരുന്നു എന്ന് അറസ്റ്റിലായ കായംകുളം സ്വദേശി ഷാൻ മോൻ പൊലിസിന് നൽകിയ മൊഴിയിൽ പറയുന്നു. ഷാൻ മോൻ, അൻഷാദ് എന്നിവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചു. കൊലപാതകത്തിന് ഇന്നോവ കാർ എത്തിച്ചുനൽകിയത് താനാണെന്ന് ഷാൻ മോൻ സമ്മതിച്ചു.
പ്രാദേശിക ഗുണ്ടാ സംഘങ്ങളായ വയനകം സംഘവും കടത്തൂർ സംഘവും തമ്മിലുള്ള ദീർഘകാലത്തെ കുടിപ്പകയാണ് അലുവ അതുലിന്റെ കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ട അലുവ അതുൽ ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു. ക്രൂരമായി ആളുകളെ ആക്രമിക്കുന്ന സ്വഭാവക്കാരനായ അതുലിന് ഹൽവയോടുള്ള താൽപ്പര്യമാണ് 'അലുവ അതുൽ' എന്ന പേര് നൽകിയത്. ശത്രുക്കൾ പിന്നീട് നടക്കാതിരിക്കാൻ ചുറ്റിക കൊണ്ട് കാൽമുട്ട് അടിച്ചുതകർക്കുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ വർഷം മാർച്ച് 27-ന് ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി, പൊലിസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്ന വഴിക്കാണ് അതുൽ കൊല്ലപ്പെട്ടത്.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലിസ് നിഗമനം. ബാക്കിയുള്ളവരെ എത്രയും വേഗം പിടികൂടി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നേരത്തെ നടന്ന ജിം സന്തോഷ് വധക്കേസിലും 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ പൊലിസിന് സാധിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 14-നാണ് കരുനാഗപ്പള്ളിയിൽ വെച്ച് അതുൽ കൊല്ലപ്പെട്ടത്.
Police have arrested one more suspect in the Aluva Athul murder case, bringing the total number of arrests to 13. The arrested individual, Ajmal, is the owner of the car used to intercept Athul’s vehicle and was allegedly part of the core conspiracy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."