ചെങ്ങന്നൂരിൽ ഫുട്ബോൾ കളിക്കിടെ യുവാവ് ഇടിമിന്നലേറ്റു മരിച്ചു; അപകടം അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെ
ആലപ്പുഴ/കൊല്ലം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിലും ഇടിമിന്നലിലും രണ്ട് പേർ മരിച്ചു. ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവും, കൊല്ലത്ത് മരം വീണ് തോട്ടം തൊഴിലാളിയുമാണ് മരിച്ചത്. തൃശൂരിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് പരുക്കേറ്റു.
ചെങ്ങന്നൂരിൽ മിന്നൽപ്പിണർ കവർന്നത് യുവാവിന്റെ ജീവൻ
ചെങ്ങന്നൂർ സ്വദേശി ആസിഫ് അഷ്‌റഫ് ആണ് ഇടിമിന്നലേറ്റ് മരിച്ചത്. പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ വച്ച് ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു ദാരുണമായ സംഭവം. സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കാൻ ഗ്രൗണ്ടിലെത്തിയ ആസിഫിന് മിന്നലേൽക്കുകയായിരുന്നു. ഉടൻ തന്നെ മാവേലിക്കരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത മാസം വിദേശത്തേക്ക് പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്.
തൃശൂർ വെങ്ങിണിശ്ശേരിക്ക് സമീപം കപ്പക്കാട്ട് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്കും ഇന്ന് വൈകീട്ടോടെ ഇടിമിന്നലേറ്റു. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് മിന്നലിൽ പരുക്കേറ്റത്. വീടിന് സമീപത്തെ പാടത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരുക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കൊല്ലത്ത് മരം ഒടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിലുണ്ടായ അപകടത്തിൽ വിളക്കുപാറ ഇടക്കൊച്ചി തടത്തിൽ സ്വദേശി സരിത (37) മരിച്ചു. ഇന്ന് രാവിലെ എസ്റ്റേറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കനത്ത മഴ പെയ്തതോടെ മരച്ചുവട്ടിൽ അഭയം തേടിയതായിരുന്നു സരിതയടക്കമുള്ള തൊഴിലാളികൾ.
ഈ സമയം വീശിയടിച്ച ശക്തമായ കാറ്റിൽ സമീപത്തെ ആഞ്ഞിലിമരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീഴുകയും, എണ്ണപ്പന ഒടിഞ്ഞ് സരിതയുടെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജാഗ്രതാ നിർദ്ദേശം: വേനൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതും മരച്ചുവട്ടിൽ അഭയം തേടുന്നതും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
a young man named asif ashraf died after being struck by lightning in chengannur on tuesday evening. the incident happened around 6:00 pm while he was at a local ground to play football with his friends.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."