ഇറാന് മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ജിസിസി; ഗൾഫ് സൈനിക സംയോജനം വേഗത്തിലാക്കാൻ ആഹ്വാനം
ജിദ്ദ: മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ, സൈനിക-പ്രതിരോധ മേഖലകളിൽ കൂടുതൽ സംയോജനത്തിന് ആഹ്വാനം ചെയ്ത് ഗൾഫ് സഹകരണ കൗൺസിൽ (GCC). സഊദിയിലെ ജിദ്ദയിൽ നടന്ന ഉന്നതതല യോഗത്തിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെ നേതാക്കൾ ശക്തമായി അപലപിച്ചു. ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.
അംഗരാജ്യങ്ങൾക്കും ജോർദാനുമെതിരെ ഇറാൻ നടത്തുന്ന നീക്കങ്ങൾ ദശാബ്ദങ്ങളായുള്ള നയതന്ത്ര വിശ്വാസത്തെ തകർത്തിരിക്കുകയാണെന്ന് ഉച്ചകോടി വിലയിരുത്തി. സിവിലിയൻ കേന്ദ്രങ്ങളെയും തന്ത്രപ്രധാനമായ സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. നയതന്ത്ര ഇടപെടലുകളിലൂടെ പിരിമുറുക്കം കുറയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ഇറാനോട് ആവശ്യപ്പെട്ടു.
ജിസിസി സംയുക്ത പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിൽ എല്ലാ അംഗരാജ്യങ്ങളെയും ഒരേ സുരക്ഷാ കുടക്കീഴിൽ അണിനിരത്തിക്കൊണ്ടുള്ള 'കൂട്ടായ പ്രതിരോധ' സംവിധാനം ശക്തിപ്പെടുത്താൻ തീരുമാനമായി. ഇതിന്റെ ഭാഗമായി, വർദ്ധിച്ചുവരുന്ന ബാലിസ്റ്റിക് മിസൈൽ ഭീഷണികളെ ഫലപ്രദമായി നേരിടുന്നതിനായി അത്യാധുനികമായ മുന്നറിയിപ്പ് സംവിധാനം' (Early Warning System) സംയുക്തമായി വികസിപ്പിക്കാനും നേതാക്കൾ ധാരണയിലെത്തി.
മേഖലയിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. കടലിടുക്കിലെ കപ്പൽ യാത്രകൾ തടസ്സപ്പെടുത്താനുള്ള നീക്കങ്ങളെ ശക്തമായി തള്ളിക്കളഞ്ഞ നേതാക്കൾ, അന്താരാഷ്ട്ര ചരക്കുനീക്കം സുഗമമാക്കുന്നതിന് കപ്പൽ യാത്രകൾ സുരക്ഷിതമായി പുനഃസ്ഥാപിക്കണമെന്ന് ആവിശ്യപ്പെടുകയും ചെയ്തു.
വർദ്ധിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ ഭീഷണികളെ ഒറ്റക്കെട്ടായി നേരിടുമെന്നും, പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും ജിസിസി നേതാക്കൾ പ്രഖ്യാപിച്ചു. മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഗൾഫ് സായുധ സേനകൾ കാണിച്ച പ്രൊഫഷണലിസത്തെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
gcc leaders have called for accelerated military integration and stronger regional security coordination amid rising concerns over iran. the move reflects growing focus on defense readiness, collective security, and gulf stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."