ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ഒരിടത്തും ചുവപ്പില്ല; കേരളവും കൈവിട്ടതോടെ ഇടതുപക്ഷം പടിക്കുപുറത്ത്
തിരുവനന്തപുരം: അരനൂറ്റാണ്ടിനിപ്പുറം ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം. രാജ്യത്ത് അവശേഷിച്ച ഏക കമ്യൂണിസ്റ്റ് തുരുത്തായ കേരളം കൂടി കൈവിട്ടതോടെ, ഇന്ത്യയിൽ ഒരിടത്തും ഭരണമില്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തി ഇടതുപക്ഷം. പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടുതവണ കേരളം ഭരിച്ച എൽ.ഡി.എഫ് വൻ തോൽവിയാണ് ഇത്തവണ ഏറ്റുവാങ്ങിയത്. കഴിഞ്ഞ 56 വർഷത്തിനിടെ ഇതാദ്യമായാണ് രാജ്യത്തെ ഒരൊറ്റ സംസ്ഥാനത്ത് പോലും ഇടതുഭരണം ഇല്ലാതാകുന്നത്.
കേരളം കൈവിട്ടു; ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചു
2021-ൽ 99 സീറ്റുകൾ നേടി ഐതിഹാസികമായ ഭരണത്തുടർച്ച നേടിയ പിണറായി വിജയൻ സർക്കാരിന് ഇത്തവണ അടിപതറി. മൂന്നാമൂഴം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫിന് നിലവിൽ 34 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യാനായത്. അതേസമയം, യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി ശക്തമായ തിരിച്ചുവരവ് നടത്തി. സർക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ബംഗാളും ത്രിപുരയും നേരത്തെ പോയി; ഇപ്പോൾ കേരളവും
പതിറ്റാണ്ടുകളോളം സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായിരുന്ന പശ്ചിമ ബംഗാളിലും ത്രിപുരയിലും പാർട്ടി നേരത്തെ തന്നെ തകർന്നടിഞ്ഞിരുന്നു.
ബംഗാളിൽ 1977-ൽ ജ്യോതി ബസുവിലൂടെ അധികാരത്തിലെത്തിയ ഇടതുമുന്നണി തുടർച്ചയായ നാല് പതിറ്റാണ്ടുകൾ അവിടെ ഭരിച്ചു. എന്നാൽ 2011-ൽ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് അധികാരം പിടിച്ചതോടെ പതനം തുടങ്ങി. ഇത്തവണ തനിച്ചു മത്സരിച്ച ഇടതുപക്ഷത്തിന് മൂന്ന് സീറ്റുകളിൽ മാത്രമാണ് മുന്നേറാൻ കഴിഞ്ഞത്.
കാൽനൂറ്റാണ്ട് ഭരിച്ച ത്രിപുര 2018-ലാണ് സി.പി.എമ്മിനെ കൈവിട്ടത്. അവിടെ ബി.ജെ.പി അധികാരം പിടിച്ചതോടെ സംസ്ഥാനത്ത് പാർട്ടിയുടെ സ്വാധീനം ഗണ്യമായി കുറഞ്ഞു.
പ്രതിപക്ഷ നിരയിൽ നിന്ന് പൂജ്യത്തിലേക്ക്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ് ഇന്ന് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. നന്ദിഗ്രാം, സിംഗൂർ പ്രക്ഷോഭങ്ങൾ ബംഗാളിലെ കോട്ട തകർത്തപ്പോൾ, സമാനമായ രീതിയിൽ കേരളത്തിലെ ഭരണവിരുദ്ധ തരംഗം പാർട്ടിയെ ദേശീയതലത്തിൽ തന്നെ ഭരണമില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്.
For the first time in history, the left-wing parties find themselves without power in any Indian state. Following a significant electoral shift in Kerala their final remaining stronghold the "red" political map of India has been completely wiped clean, marking a historic decline for the movement nationwide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."