ബി.ജെ.പി വോട്ടുകളിൽ വൻ ഇടിവ്; തൃശൂരിൽ സുരേഷ് ഗോപി 'പ്രഭാവം' മങ്ങിയോ? എൻ.ഡി.എയിൽ വിമർശനം ശക്തം
തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ പരിധിയില്‍ വരുന്ന നിയമസഭ മണ്ഡലങ്ങളില്‍ ബി.ജെ.പിക്കുണ്ടായ വീഴ്ചയ്ക്കു മുഖ്യഉത്തരവാദി കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെന്നു എന്‍.ഡി.എയില്‍ പരാതി. കേന്ദ്രമന്ത്രിയുടെ ധാര്‍ഷ്ട്യത്തോടെയുള്ള പ്രതികരണം വോട്ടര്‍മാരെ വെറുപ്പിച്ചെന്ന വികാരം താഴേതട്ടിലുള്ള പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടുവന്ന് പ്രചാരണം നടത്തിയിട്ടും തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാർഥി മൂന്നാംസ്ഥാനത്തേക്കു പോയത് കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചു. വിഷയത്തില്‍ ദേശീയ നേതൃത്വം റിപ്പോർട്ട് തേടിയെന്നാണ് സൂചന. സുരേഷ്‌ഗോപി ലോക്‌സഭയിലേക്കു മത്സരിച്ച 2024ല്‍ തൃശൂര്‍ നിയമസഭാ സീറ്റില്‍ നേടിയത് 55,057 വോട്ടുകളായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 40457 വോട്ടുകള്‍ നേടി. ഇക്കുറി പത്മജ നേടിയത് 28,662 വോട്ടുകള്‍ മാത്രമാണ്. മുമ്പു നേടിയതിനേക്കാള്‍ 11795 വോട്ടുകളുടെ കുറവ്. സംസ്ഥാനത്തെ പലയിടത്തും എന്‍.ഡി.എ വോട്ടുവര്‍ധനയുണ്ടാക്കിയിട്ടും തൃശൂരില്‍ പുറകോട്ടുപോയി. സുരേഷ്‌ഗോപിയുടെ ധാര്‍ഷ്ട്യത്തെ കുറിച്ച് ദേശീയ നേതൃത്വത്തിനും പരാതികള്‍ പോയിരുന്നു. ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്നു സുരേഷ് ഗോപിക്കും തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായിട്ടുണ്ടാവും. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഏറ്റവുമാദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് എന്‍.ഡി.എയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."