ട്രാഫിക് നിയമലംഘനം; ഷാർജയിൽ കാർ സ്റ്റണ്ട് നടത്തിയ ഡ്രൈവർക്ക് കനത്ത പിഴ ചുമത്തി
ഷാർജ: ഷാർജയിലെ ജനവാസ മേഖലയിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും സ്റ്റണ്ടുകൾ നടത്തുകയും ചെയ്ത ഡ്രൈവറെ പിടികൂടി ഷാർജ പൊലിസ്. പ്രദേശവാസികൾ നൽകിയ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തുകയും സമീപത്തെ സ്വകാര്യ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം തിരിച്ചറിയുകയുമായിരുന്നു. റോഡിലെ നിയമങ്ങൾ ലംഘിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 1 പ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഷാർജ പൊലിസ് വ്യക്തമാക്കി.
പിടിക്കപ്പെട്ട ഡ്രൈവർക്ക് കനത്ത പിഴയാണ് അധികൃതർ ചുമത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ 2,000 ദിർഹം പിഴയും ലൈസൻസിൽ 23 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തി. ഇതിനുപുറമേ ഇയാൾ ഉപയോഗിച്ചിരുന്ന വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. വാഹനം വിട്ടുകിട്ടുന്നതിനായി 15,000 ദിർഹം വരെ അധിക ഫീസായി നൽകേണ്ടി വരും.
കൂടാതെ, വാഹനത്തിന്റെ എഞ്ചിനിലോ ബോഡിയിലോ അനധികൃതമായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ ആർട്ടിക്കിൾ 73 പ്രകാരം 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഇത്തരം സാഹചര്യങ്ങളിൽ വാഹനം 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.
നിയമലംഘനം റിപ്പോർട്ട് ചെയ്യുന്നതിൽ സജീവമായി ഇടപെട്ട താമസക്കാരെ ഷാർജ പൊലിസ് അഭിനന്ദിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുജന പങ്കാളിത്തം നിർണ്ണായകമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം അപകടകരമായ പെരുമാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും, അല്ലാത്ത പക്ഷം 901 എന്ന നമ്പറിലും അറിയിക്കണമെന്ന് പൊലിസ് അഭ്യർത്ഥിച്ചു. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അല്ലാത്തപക്ഷം വിട്ടുവീഴ്ചയില്ലാത്ത നടപടികൾ നേരിടേണ്ടി വരുമെന്നും പൊലിസ് മുന്നറിയിപ്പ് നൽകി.
driver arrested after performing dangerous car stunts in a residential area in sharjah. police took swift action against reckless driving, warning motorists to follow traffic laws and avoid risking public safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."