മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടർ നിഷേധിക്കുന്നു; ഡൽഹിയിൽ ഏജൻസിക്ക് മുന്നിൽ വൻ പ്രതിഷേധം
ഡല്‍ഹിയില്‍ പാചകവാതക വിതരണത്തില്‍ മതപരമായ വിവേചനം നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിഷേധം. കിഴക്കന്‍ ഡല്‍ഹിയിലെ ബ്രഹ്‌മപുരിയിലാണ് മുസ്‌ലിം താമസക്കാര്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ നിഷേധിക്കുന്നതായി പരാതി ഉയര്‍ന്നത്. സംഭവത്തെത്തുടര്‍ന്ന് പ്രായമായ സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന് ആളുകള്‍ ഗ്യാസ് ഏജന്‍സിക്ക് മുന്നില്‍ ഉപരോധം നടത്തി.
പണമടച്ചിട്ടും സിലിണ്ടറില്ല; മതം നോക്കി വിവേചനമെന്ന് പരാതി
കൃത്യമായി പണമടച്ച് ബുക്കിങ് രസീത് കൈവശമുണ്ടായിട്ടും മുസ്‌ലിം കുടുംബങ്ങള്‍ക്ക് സിലിണ്ടര്‍ നല്‍കാന്‍ ഏജന്‍സി തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. നഗരത്തില്‍ പാചകവാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെയാണ് മതം നോക്കിയുള്ള ഈ വേര്‍തിരിവ് ആരംഭിച്ചതെന്ന് ഇവര്‍ പറയുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് സിലിണ്ടറുകള്‍ എത്തിക്കാന്‍ വിതരണക്കാര്‍ മനഃപൂര്‍വം വിമുഖത കാണിക്കുന്നതായും പരാതിയുണ്ട്.
"15 ദിവസമായി ഞങ്ങള്‍ സിലിണ്ടറിന് വേണ്ടി കാത്തിരിക്കുന്നു. പണമടച്ചിട്ടും ഇപ്പോള്‍ ഓര്‍ഡര്‍ അസാധുവാണെന്നാണ് ഏജന്‍സി പറയുന്നത്. കഠിനാധ്വാനം കഴിഞ്ഞ് വരി നില്‍ക്കുന്ന ഞങ്ങളെ ഇവര്‍ പരിഹസിക്കുകയാണെന്ന്," പ്രതിഷേധക്കാരില്‍ ഒരാള്‍ രോഷത്തോടെ പ്രതികരിച്ചു.
അടുപ്പ് പുകയാതെ കുടുംബങ്ങള്‍; ഏജന്‍സിക്ക് മുന്നില്‍ വന്‍ പ്രതിഷേധം
സിലിണ്ടര്‍ ലഭിക്കാത്തതിനാല്‍ പ്രദേശത്തെ പല കുടുംബങ്ങളിലും ദിവസങ്ങളായി ആഹാരം പാകം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതോടെയാണ് പ്രായമായ സ്ത്രീകള്‍ അടക്കമുള്ളവര്‍ തെരുവിലിറങ്ങിയത്. ഏജന്‍സിക്ക് മുന്നില്‍ ജനക്കൂട്ടം പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പലരും ഒഴിഞ്ഞ സിലിണ്ടറുകളുമായാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
ഏജന്‍സിയുടെ മറുപടി
അതേസമയം, വിവേചനം നടക്കുന്നുവെന്ന ആരോപണം ഏജന്‍സി ഉടമ നിഷേധിച്ചു. സിലിണ്ടറുകളുടെ ലഭ്യതക്കുറവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഇവരുടെ വിശദീകരണം. സംഭവത്തില്‍ നാട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഏജന്‍സി ഉടമ ഇതുവരെ സ്‌റ്റേഷനില്‍ ഹാജരാകാൻ തയ്യാറായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഡല്‍ഹിയില്‍ പൊതുവെ പാചകവാതക വിതരണത്തില്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കിലും, ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ച് വിതരണം തടയുന്നത് ഗൂഢാലോചനയാണെന്നാണ് പ്രദേശവാസികളുടെ പക്ഷം. അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."