ഒരു വോട്ടിന്റെ ഭൂരിപക്ഷം; ടി.വി.കെ എം.എൽ.എക്ക് തിരിച്ചടി, സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി മദ്രാസ് ഹൈക്കോടതി. തമിഴക വെട്രി കഴകം (TVK) എം.എൽ.എ ശ്രീനിവാസ സേതുപതിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്നും കോടതി വിലക്കേർപ്പെടുത്തി. നടൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനാണ് സേതുപതിക്ക് തടസ്സം നേരിട്ടിരിക്കുന്നത്.
തിരുപ്പത്തൂർ മണ്ഡലത്തിൽ വെറും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സേതുപതിയുടെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ഡി.എം.കെ സ്ഥാനാർഥി ആർ. പെരിയകറുപ്പൻ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.
ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ. സെന്തിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായകമായ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. തിരുപ്പത്തൂർ എന്ന പേരിൽ രണ്ട് മണ്ഡലങ്ങൾ ഉള്ളതിനാൽ വോട്ട് മാറിപ്പോയെന്ന ഹരജിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ അന്തിമ തീരുമാനം വരുന്നത് വരെ വിശ്വാസ വോട്ടെടുപ്പിലോ മറ്റ് നിയമസഭാ നടപടികളിലോ സേതുപതിക്ക് പങ്കെടുക്കാനാവില്ല. എന്നാൽ ഈ ഉത്തരവ് അദ്ദേഹത്തിന്റെ വിജയം റദ്ദാക്കലല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ശിവഗംഗ ജില്ലയിലെ 185-ാം നമ്പർ തിരുപ്പത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു മുൻ മന്ത്രി കൂടിയായ പെരിയകറുപ്പൻ. തനിക്ക് ലഭിക്കേണ്ടിയിരുന്ന ഒരു തപാൽ വോട്ട്, പേരുസാമ്യമുള്ള തിരുപ്പത്തൂർ ജില്ലയിലെ 50-ാം നമ്പർ മണ്ഡലത്തിലേക്ക് മാറിപ്പോയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഈ ഒരൊറ്റ വോട്ടിന്റെ വ്യത്യാസത്തിലാണ് താൻ പരാജയപ്പെട്ടതെന്ന് അദ്ദേഹം കോടതിയിൽ വാദിച്ചു.
ടി.വി.കെ സ്ഥാനാർഥിക്ക് വേണ്ടി പ്രമുഖ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി ഹാജരായി. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് ഹരജിയിലൂടെ മാത്രമേ വിജയത്തെ ചോദ്യം ചെയ്യാൻ സാധിക്കൂ എന്നും ഇപ്പോഴത്തെ പരാതി അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ഭരണഘടനയുടെ 226-ാം അനുച്ഛേദം അനുസരിച്ച് അസാധാരണ സാഹചര്യങ്ങളിൽ കോടതിക്ക് ഇടപെടാമെന്ന് ഹരജിഭാഗം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് നടപടികളുടെ വീഡിയോ ദൃശ്യങ്ങളും തപാൽ വോട്ടുകളും സുരക്ഷിതമായി സൂക്ഷിക്കാൻ കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ കോടതിയുടെ ഈ നീക്കം വിജയ് സർക്കാരിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.
The Madras High Court has restrained Srinivasa Sethupathi, a TVK (Tamilaga Vettri Kazhagam) MLA, from participating in assembly proceedings, including the crucial floor test.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."