വിശ്വാസവോട്ടെടുപ്പിന് മുൻപ് വിജയിക്ക് പിന്തുണ പ്രഖ്യാപിച്ച് 24 എഐഎഡിഎംകെ എംഎൽഎമാർ; പിന്തുണയ്ക്കുന്നവരുടെ എണ്ണം 145 ആയി.
ചെന്നൈ: തമിഴ്‌നാട്ടിൽ നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ ടിവികെ സർക്കാരിന് പിന്തുണയുമായി എഐഎഡിഎംകെ വിമതർ. 24 എഐഎഡിഎംകെ എംഎൽഎമാരാണ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ടിടിവി ദിനകരന്റെ പാർട്ടിയിലെ ഏക എംഎൽഎ എസ്. കാമരാജും ടിവികെയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് നിയമസഭയിൽ വ്യക്തമാക്കി.
ഇതോടെ വിജയ് സർക്കാരിനെ അനുകൂലിക്കുന്നവരുടെ എണ്ണം 145 ആയി ഉയർന്നു. ഇത് വിശ്വാസവോട്ടെടുപ്പിൽ വിജയിക്ക് വലിയ മുൻതൂക്കം നൽകും. അതേസമയം, തിരഞ്ഞെടുപ്പിൽ ഒറ്റ വോട്ടിന് വിജയിച്ച തിരുപ്പത്തൂർ എംഎൽഎ ശ്രീനിവാസ സേതുപതി സഭാ നടപടികളിൽ പങ്കെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തോൽവിയുമായി ബന്ധപ്പെട്ട് ഡിഎംകെ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
സഭാ സമ്മേളനത്തിന്റെ രണ്ടാം ദിനം സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലേക്ക് ടിവികെ പ്രതിനിധികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സഭയിൽ എല്ലാവരും തുല്യരാണെന്നും ചെറിയ പാർട്ടികൾക്കും തുല്യ ബഹുമാനം ലഭിക്കുമെന്നും മുഖ്യമന്ത്രി വിജയ് സഭയിൽ പറഞ്ഞു.
ഭരണമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ 717 മദ്യശാലകൾ ഉടൻ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. സ്കൂളുകൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിലുള്ള മദ്യശാലകൾക്കാണ് പൂട്ടുവീഴുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."