ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ
ന്യൂഡൽഹി: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ ഇനി ഇരട്ടിപ്പണി. അനധികൃതമായി യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന കുറഞ്ഞ പിഴത്തുക ഇരട്ടിയാക്കി റെയിൽവേ മന്ത്രാലയം ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന 250 രൂപ, ഒറ്റയടിക്ക് 500 രൂപയാക്കിയാണ് ഉയർത്തിയത്. ജൂലൈ 1 മുതൽ രാജ്യത്തുടനീളം പുതുക്കിയ പിഴ പ്രാബല്യത്തിൽ വരും.
വ്യാജ ഉദ്ദേശത്തോടെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർ ഇനിമുതൽ കുറഞ്ഞത് 500 രൂപ പിഴയായി നൽകേണ്ടിവരും. കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'ജൻ വിശ്വാസ് ആക്ട് 2026' പ്രകാരം 1989ലെ റെയിൽവേ നിയമത്തിലെ 137, 138 വകുപ്പുകൾ ഭേദഗതി ചെയ്താണ് പുതിയ നടപടി. കൃത്യമായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ അനുവദനീയമായ ദൂര പരിധിക്കപ്പുറം യാത്ര തുടരുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും കുറഞ്ഞ അധിക ചാർജും പിഴയും ഇതേ രീതിയിൽ 500 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്.
അതേസമയം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള പരമാവധി ശിക്ഷ നിലവിലുള്ള വ്യവസ്ഥയിൽ തുടരും. ആറുമാസം വരെയുള്ള തടവോ, 1000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ആയിരിക്കും പരമാവധി ശിക്ഷയായി ലഭിക്കുക. യാത്രാക്കൂലി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് അടിസ്ഥാന വ്യവസ്ഥകളിലും അധിക ചാർജുകളിലും നിലവിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ട്രെയിനുകളിലെ ടിക്കറ്റ് പരിശോധന സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും റെയിൽവേയുടെ വരുമാന ചോർച്ച തടയുന്നതിനുമാണ് പിഴത്തുക പരിഷ്‌കരിച്ചതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."