പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; പുസ്തകം എഴുതാനെന്ന് വിശദീകരണം, കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ
തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ സി.പി.എം നേതാവ് പി. ജയരാജന്‍ എത്തിയത് വിവാദമായി. അദ്ദേഹം എത്തുന്നതിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദം. ക്ഷേത്ര ദര്‍ശനത്തിന്റെ വിവരങ്ങള്‍ പുറത്ത് പറയരുതെന്ന് ക്ഷേത്രം ജീവനക്കാരോട് ദേവസ്വം ആവശ്യപ്പെട്ടെന്നും വാര്‍ത്തയുണ്ട്.
വിഡിയോ ചിത്രീകരണം ശ്രദ്ധയില്‍പ്പെട്ടതോടെ വേഗം ജയരാജന്‍ മടങ്ങിയെന്നാണ് വാര്‍ത്ത. തിങ്കളാഴ്ച വൈകീട്ട് 5.30ഓടെയാണ് പി. ജയരാജൻ അവിടെ എത്തിയത്. ശത്രുദോഷത്തിനും മാനസികപ്രശ്‌നങ്ങള്‍ക്കും പരിഹാരമായി നടത്തുന്ന ഗുരുതി പുഷ്പാഞ്ജലിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്.
വാര്‍ത്ത പരന്നതോടെ വിശദീകരണവുമായി ജയരാജന്‍ രംഗത്തുവന്നു. വിശ്വാസം കൊണ്ടല്ല, സനാതനികളുടെ ഹിന്ദുത്വ വഴികള്‍ എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിലെത്തിയതെന്ന് അദ്ദേഹം പറയുന്നു. കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമണെന്നത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുസ്തകത്തിലെ ഒരു അധ്യായം ബ്രാഹ്മണീയമല്ലാത്ത ആചാരരീതികള്‍ ഇപ്പോഴും നിലനില്‍ക്കുന്ന ആരാധനാലയങ്ങളെക്കുറിച്ചാണ്. അത്തരം പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് കൊടുങ്ങല്ലൂര്‍ കാവെന്നും അദ്ദേഹം വ്യക്തമാക്കി. കാവിനകത്ത് പ്രവേശിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ക്ഷേത്രജീവനക്കാരോടും സുഹൃത്തുക്കളോടും ഇതുസംബന്ധിച്ച പല കാര്യങ്ങളും ചോദിച്ചറിഞ്ഞിരുന്നുവെന്നും വ്യക്തമാക്കി.
കൊടുങ്ങല്ലൂര്‍കാവില്‍ മാത്രമല്ല, കേരളത്തിലെ പ്രസിദ്ധവും പ്രസിദ്ധമല്ലാത്തതുമായ അനേകം ആരാധനാലയങ്ങളില്‍ താന്‍ പോയിട്ടുണ്ട്.
അജ്മീര്‍ ദര്‍ഗയിലും പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിലും പോയിട്ടുണ്ട്. നിരവധി ക്രൈസ്തവ ദേവാലയങ്ങളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും പി. ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."