28 വര്‍ഷമായി ഒളിവില്‍; ഒടുവില്‍ പിടിയില്‍; കള്ളനോട്ട് കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു
ആലപ്പുഴ: കള്ളനോട്ട് കേസില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. ചെങ്ങന്നൂര്‍ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയായ രാജേഷ് രാമചന്ദ്രനാണ് (52) പിടിയിലായത്. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
1998 ജൂണ്‍ 29നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചെങ്ങന്നൂര്‍ വില്ലേജില്‍ മുണ്ടന്‍കാവ് മുറിയില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഏരിയയില്‍ പ്രവര്‍ത്തിച്ചിരുന്ന ലീല ഓഫ്‌സെറ്റ് പ്രസ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ യുഎഇ ഗവണ്‍മെന്റിന്റെ 500 ദിര്‍ഹത്തിന്റെ 8762 നോട്ടുകളും, ഒരു നൂറു രൂപ നോട്ടും, രണ്ട് ഇന്ത്യന്‍ മുദ്രപത്രങ്ങളും ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു.
കേസില്‍ മൂന്നാം പ്രതിയാണ് രാജേഷ്. ഒന്നാം പ്രതിയായ സ്ഥാപന ഉടമ ലീലാമ്മ, രണ്ടാം പ്രതി ഇവരുടെ മകന്‍ രാജീവ് കുമാര്‍ എന്നിവര്‍ അന്നുതന്നെ പിടിയിലായിരുന്നു. ഒളിവില്‍ പോയ രാജേഷ് കഴിഞ്ഞ 28 വര്‍ഷമായി ഒളിവിലായിരുന്നു. പൊലിസ് സൂപ്രണ്ടിന്റെ നിര്‍ദേശാനുസരണം ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേയ് 14ന് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അധികൃതര്‍ പൊലിസിനെ വിവരമറിയിച്ചത്.
തുടർന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ എ എസ്ഐ പ്രസാദ്, സജിമോൻ, എസ് സി പി ഒ അരുൺരാജ്, സി പി ഒ ലിജിമോൻ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
police arrest culprit after 28 years in a fake currency case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."