'ഇരട്ട'കളുടെ നാട്ടിൽ 'ഇരട്ട'കൾക്ക് മാംഗല്യം
തിരൂരങ്ങാടി: യൂസഫും മുഹമ്മദും ഒരേപോലെ വസ്ത്രം ധരിച്ച് വരന്മാരായി വേദിയിലെത്തുമ്പോൾ, നദയും ഫിദയും ഒരേ അലങ്കാരങ്ങളോടെ വധുക്കളാകും. ഒരേ വീട്ടിലേക്ക് രണ്ട് ഇരട്ടകൾ മരുമക്കളായി എത്തുന്നതിന്റെ ആവേശത്തിലാണ് കൊടിഞ്ഞി ഫാറൂഖ് നഗർ നെച്ചിക്കാട്ട് കുടുംബം. അസാധാരണമായ ഇരട്ടകളുടെ ജനനനിരക്ക് കൊണ്ടാണ് കൊടിഞ്ഞി ഗ്രാമം ലോകഭൂപടത്തിൽ ശ്രദ്ധിക്കപ്പെട്ടത്. നെച്ചിക്കാട്ട് ഇസ്മായിൽ നസീമ ദമ്പതികളുടെ മക്കളായ നദയും ഫിദയുമാണ് വധുക്കൾ. കോട്ടയ്ക്കൽ പറപ്പൂർ തൊട്ടിയിൽ അബ്ദുലത്തീഫ് ഫാത്തിമ ദമ്പതികളുടെ മക്കളായ യൂസഫ് അബ്ദുലത്തീഫും മുഹമ്മദ് അബ്ദുലത്തീഫുമാണ് ഇവരെ വിവാഹം കഴിക്കുന്നത്. ഇരട്ട സഹോദരിമാർ ഒരേ വീട്ടിലേക്ക് മരുമക്കളായി എത്തുന്നതിന്റെ സന്തോഷത്തിലാണ് വരന്റെ കുടുംബവും നാട്ടുകാരും. കൊടിഞ്ഞി അക്ബർ ഓഡിറ്റോറിയത്തിലാണ് വിവാഹം. യൂസഫ് ഫിദയെയും മുഹമ്മദ് നദയെയുമാണ് നിക്കാഹ് ചെയ്യുന്നത്. ഒരേ രൂപവും ഒരേ സ്വഭാവവുമുള്ള ഇരട്ടകൾ ഒരേ പന്തലിൽ വിവാഹിതരാകുന്നത് കൊടിഞ്ഞിയിൽ പുതിയ കാര്യമല്ല. വധൂവരൻമാരും ഇരട്ടകളായി വരുന്നു എന്നത് ഈ വിവാഹത്തെ വേറിട്ടു നിർത്തുന്നു. ഫറോക്ക് കോളജിൽ ജിയോളജി പി.ജി ഫൈനൽ വിദ്യാർഥിനികളാണ് നദയും ഫിദയും.
വിദേശത്ത് ഡിജിറ്റൽ പ്രിന്റിങ് സ്ഥാപനം നടത്തുകയാണ് യൂസുഫും മുഹമ്മദും. ഇസ്മായിലിന്റെ പറപ്പൂർ ഉള്ള ബന്ധുമുഖേനയാണ് വിവാഹം ഉറപ്പിച്ചത്. ഇവിടെ ഓരോ തറവാട്ടിലും ഇരട്ടകൾ ഉണ്ടെന്നതാണ് പ്രത്യേകത. ചില വീടുകളിൽ ഒന്നിലേറെ ജോഡികളും ഉണ്ട്. ഒറ്റപ്രസവത്തിൽ മൂന്നു കുട്ടികൾ പിറന്നതും, മൂന്നു പ്രസവങ്ങളിൽ തുടർച്ചയായി ഇരട്ടകൾ ജനിച്ച സംഭവവും ഉണ്ട്. ഇരട്ടകൾ ഇരട്ടകളെ പ്രസവിച്ചതും ഇരട്ടകളെ ഒരേദിവസം കല്യാണം കഴിച്ചയച്ചതും വർഷങ്ങൾക്കുശേഷം ഒരേസമയം ഗർഭംധരിച്ചതും ഒരുമിച്ച് പ്രസവിച്ച സംഭവങ്ങളും കൊടിഞ്ഞിക്കുണ്ട്.
നാലായിരത്തിൽപരം കുടുംബങ്ങളുള്ള ഈ ഗ്രാമത്തിൽ അഞ്ഞൂറോളം ജോഡി ഇരട്ടകളുണ്ട്. 2001ലാണ് കൊടിഞ്ഞിയിലെ ഇരട്ടപ്പെരുമ പുറംലോകം അറിയുന്നത്.
ഇവിടെ ജനിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും ഇരട്ടകളാകുന്നത് ശാസ്ത്രലോകത്തിന് ഇന്നും പിടികിട്ടാത്ത വിസ്മയമാണ്. ദേശീയ അന്തർ ദേശീയ മാധ്യമങ്ങൾ വരെ കൊടിഞ്ഞിയിലെ ഇരട്ടകളെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. നാഷണൽ ജോഗ്രഫിയടക്കം മാധ്യമങ്ങൾ ഡോക്യുമെന്ററികൾ തയാറാക്കി. വിദേശികളടക്കമുള്ള ശാസ്ത്രജ്ഞർ ഇവിടെയെത്തി പഠനങ്ങൾ നടത്താറുണ്ടെങ്കിലും, ഈ 'ഇരട്ട രഹസ്യത്തിന്റെ' യഥാർത്ഥ കാരണം കണ്ടെത്താൻ ഇന്നും ആർക്കും സാധിച്ചിട്ടില്ല. ഇരട്ടകളുടെ ക്ഷേമത്തിനുവേണ്ടി 'ട്വിൻസ് ആൻഡ് ക്വിൻസ് അസോസിയേഷൻ'(ടാക്ക) എന്ന പേരിൽ സംഘടനയും രൂപീകരിച്ചിട്ടുണ്ട്. ആഗോള കമ്പനികൾവരെ പരസ്യചിത്രങ്ങൾ ചെയ്യാൻ ഇരട്ടകളെത്തേടി എത്തുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."