സ്‌കൂൾ തുറക്കാൻ രണ്ടാഴ്ച; പാഠപുസ്തകം വൈകും; 75 ലക്ഷം പുസ്തകങ്ങൾ ഇനിയും അച്ചടിക്കാൻ ബാക്കി
കൊച്ചി: സ്‌കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ പൂർണമാകാതെ പാഠപുസ്തകങ്ങളുടെ അച്ചടി. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ 80 ശതമാനം പാഠപുസ്തകങ്ങളും 20 ശതമാനം ആക്ടിവിറ്റി പുസ്തകങ്ങളുമാണ് അച്ചടിക്കുന്നത്. എന്നാൽ 60 ശതമാനം പാഠപുസ്തകങ്ങളുടെ അച്ചടിമാത്രമാണ് പൂർത്തിയായിരിക്കുന്നത്. 20 ശതമാനത്തിൻ്റെ കവർ പേജിൻ്റെ അച്ചടി ഇനിയും പൂർത്തിയാകാനുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂളുകളിലേക്കായി വർക്ക് ബുക്ക് ഉൾപ്പെടെ മൂന്ന് കോടി 57 ലക്ഷം പുസ്തകങ്ങളാണ് ആവശ്യമായി വരുന്നത്. ആക്ടിവിറ്റി പുസ്തകങ്ങളുടെ അച്ചടി ഇനിയും ആരംഭിച്ചിട്ടില്ല.
ബൈൻഡിങ്ങിനുള്ള പേപ്പർ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെ.ബി.പി.എസ് സ്റ്റാഫ് ആൻഡ് വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) പ്രസിഡൻ്റ് കെ.കെ ഇബ്റാഹിം കുട്ടി സുപ്രഭാതത്തോട് പറഞ്ഞു. കഴിഞ്ഞദിവസം ഒരു ലോഡ് പേപ്പർ എത്തിയിരുന്നു, എട്ട് ലക്ഷം പുസ്തകങ്ങളുടെ കവർ മാത്രമാണ് ഒരു ലോഡ് പേപ്പറിൽ നിന്ന് അടിക്കാൻ കഴിയുന്നത്. 71.4ലക്ഷം പുസ്തകങ്ങൾ ഇനിയും അടിക്കാനുണ്ട്. ഉൾപേജുകൾ ഇനിയും പൂർത്തിയാകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി സർക്കാർ കെ.ബി.പി.എസിന് പേപ്പർ എത്തിക്കാൻ വൈകിയതിനാലാണ് അച്ചടി വൈകിയത്. ലോട്ടറി, പുസ്തകം തുടങ്ങിയവ അച്ചടിച്ചതിൽ 300കോടിയോളം രൂപ സർക്കാർ നൽകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അച്ചടി പുരോഗമിക്കുകയാണന്നും നാലു ദിവസത്തിനകം ജൂൺ ഒന്നിന് ആവശ്യമുള്ള മുഴുവൻ പുസ്തകങ്ങളും തയാറാകുമെന്നും കെ.ബി.പി.എസ് മാനേജിങ് ഡയറക്ടർ സുനിൽ ചാക്കോ പറഞ്ഞു. 20 ശതമാനത്തോളം ആക്ടിവിറ്റി ബുക്കുകളാണ് അടിക്കാനുള്ളത്. അത് ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലേക്കാണ് ആവശ്യം വരുന്നത്. പാഠപുസ്തകങ്ങളുടെ അകത്തെ പേജുകൾ തയാറായിരിക്കുകയാണ്, ബൈൻഡിങ്ങ് പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കും. ഒരാഴ്ചയ്ക്കകം സ്കൂൾ സൊസൈറ്റികളിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടയ്ക്ക് കവർ പേജിൻ്റെ ഷോട്ടേജ് ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നേരിട്ട് ഓരോ ഉപജില്ലാ ആസ്ഥാനത്ത് എത്തിച്ച് സൊസൈറ്റി വഴിയാണ് പാഠപുസ്തകങ്ങൾ സ്കൂളുകളിലെത്തുക. പുതിയ ക്ലാസിലെത്തുമ്പോൾ പാഠപുസ്തകം ലഭിക്കുമോ എന്ന ആശങ്കയും വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഉണ്ട്. ആക്ടിവിറ്റി പുസ്തകം ഓഗസ്റ്റിലെ സ്കൂളിലെത്തൂ എന്നാണ് സൂചന.
only two weeks left for schools to reopen, the printing of textbooks has not yet been completed.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."