ഇത്തവണയും പ്ലസ് വൺ സീറ്റില്ലാതെ കുഴങ്ങുമോ? സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് മലബാറിലെ വിദ്യാർഥികൾ
മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം പുറത്തുവന്നതോടെ മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് വിദ്യാർഥികളും രക്ഷിതാക്കളും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലായി 2,26,382 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. സി.ബി.എസ്.ഇ, ഐ.സി.എസ്.സി പത്താം ക്ലാസ് കഴിഞ്ഞവർ കൂടി വരുന്നതോടൈ അപേക്ഷകരുടെ എണ്ണം ഇനിയും ഉയരും. എന്നാൽ മലബാറിൽ 162,00 സീറ്റുകളാണ് ആകെയുള്ളത്.
മലപ്പുറം ജില്ലയിൽ 79,083 വിദ്യാർഥികളാണ് ഉപരിപഠന യോഗ്യത നേടിയത്. 53,936 സീറ്റുകളാണ് ഹയർസെക്കൻഡറിയിൽ ആകെയുള്ളത്. ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി ഐ.ടി.ഐ, പോളിടെക്‌നിക് അടക്കം പരിഗണിച്ചാവും തുടർപഠനത്തിന് 63,120 സീറ്റുകൾ മലപ്പുറത്തുള്ളത്. ഇതോടെ മലപ്പുറത്ത് മാത്രം 16,963 വിദ്യാർഥികൾ പുറത്താകും. കോഴിക്കോട് ജില്ലയിൽ 42,770 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പാലക്കാട് ജില്ലയിലെ 38164, കണ്ണൂരിൽ 34778, കാസർകോട് 20418, വയനാട് 11,169 പേരുമാണ് വിജയിച്ചത്.
സീറ്റുകളിൽ മാർജിനിൽ വർധനവ് വരുത്തി 50 കുട്ടികൾ പഠിക്കുന്ന ക്ലാസുകളിൽ 65 പേരെ കുത്തിനിറച്ചാണു മലബാറിലെ മിക്ക ഹയർസെക്കൻഡറി സ്‌കൂളുകളിലും സീറ്റ് ക്ഷാമം പരിഹരിക്കുന്നത്. താൽക്കാലിക ഓട്ടയടക്കലിന് പകരം സ്ഥിരം ബാച്ചുകൾ വേണമെന്ന വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യമാണ് പുതിയ സർക്കാരിന് മുമ്പിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."