സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായിക്കും എം.വി ഗോവിന്ദനും രൂക്ഷ വിമർശനം; വിമത സ്ഥാനാർഥികൾക്ക് രഹസ്യ പിന്തുണ
കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരേ കടുത്ത വിമർശനം. പി. ജയരാജനെ ഒതുക്കാൻ ബോധപൂർവ ശ്രമം നടന്നുവെന്നും വിമത സ്ഥാനാർഥികൾക്ക് നേതാക്കളുടെ രഹസ്യ പിന്തുണയുണ്ടായെന്നും വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് പഴികേൾപ്പിച്ചു. മുണ്ടേരി പഞ്ചായത്തിലെ തോൽവി ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെതിരേ രൂക്ഷ വിമർശനമുണ്ടായി.
കെ.കെ ശൈലജയെ പേരാവൂരിൽ മത്സരിപ്പിച്ച് തോൽപ്പിച്ചുവെന്നും ആരോപണമുയർന്നു. പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും ശൈലിക്കെതിരേ അംഗങ്ങൾ ആഞ്ഞടിച്ചു. പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും തട്ടകമായ ജില്ലയിൽ നിന്ന് തുറന്ന വിമർശനം നേരിടുന്നത് ആദ്യ സംഭവമാണ്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ 'വീട്ടിൽ പോയി ചോദിച്ചാൽ മതി' എന്ന് പറഞ്ഞ പിണറായിയുടെ പ്രയോഗം ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.കെ ഗോവിന്ദൻ, ഇ.പി ജയരാജനെയും എം.വി ജയരാജനെയും നേരിൽക്കണ്ട് അതൃപ്തി വ്യക്തമാക്കിയിരുന്നു.
ഇരുവർക്കും അദ്ദേഹത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞില്ല. ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് നിഷ്‌ക്രിയനായി നിന്നു. 'പോകുന്നവർ പോകട്ടെ' എന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്ന് അംഗങ്ങൾ ആരോപിച്ചു.
തളിപ്പറമ്പ് മണ്ഡലത്തിൽ എൻ. സുകന്യയുടേത് ഉൾപ്പെടെ ഒന്നിലധികം പേർ ചർച്ചയിലുണ്ടായിരുന്നെങ്കിലും ജില്ലാ സെക്രട്ടറിയും സെക്രട്ടേറിയറ്റ് അംഗവും ചേർന്ന് സംസ്ഥാന സെക്രട്ടറിക്ക് കൈമാറിയ പട്ടികയിൽ പി. കെ ശ്യാമളയുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരൊറ്റ കീഴ്ഘടകം പോലും ആ സ്ഥാനാർഥിത്വം അംഗീകരിച്ചില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
അൻപതിനായിരത്തിന് ജയിച്ച പയ്യന്നൂർ മണ്ഡലത്തിൽ ഏഴായിരത്തിലധികം വോട്ടിന് പരാജയം നേരിട്ടതിൽ അംഗങ്ങൾ അമ്പരപ്പ് രേഖപ്പെടുത്തി. ടി.ഐ മധുസൂദനൻ ജയിക്കുമെന്ന അമിത ആത്മവിശ്വാസവും വി. കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടതുമാണ് തിരിച്ചടിയായത്. ധർമ്മടത്ത് ആറ് റൗണ്ട് വരെ പിണറായി പിറകിലായ വിവരം നെഞ്ചിടിപ്പ് ഉണ്ടാക്കിയെന്ന് ഒരംഗം ചൂണ്ടിക്കാട്ടി. ജില്ലാ കമ്മിറ്റിയോഗം ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."