ജി സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു; പ്രോം ടേം സ്പീക്കര്‍ ചുമതല
തിരുവനന്തപുരം: അമ്പലപ്പുഴയില്‍ നിന്ന് ജയിച്ച ജി സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. പ്രോം ടേം സ്പീക്കറായി നിയോഗിക്കപ്പെട്ടതിനാല്‍ ഇന്ന് ഗവര്‍ണര്‍ക്ക് മുന്നിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി.ഡി സതീശനും, മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
രാഷ്ട്രീയത്തില്‍ ശത്രുത സൂക്ഷിക്കാറില്ലെന്നും, സിപിഎമ്മിന്റെ തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് പിണറായിക്കും, എംവി ഗോവിന്ദനും ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും എംഎല്‍എയായി എത്തുന്നതില്‍ സന്തോഷമുണ്ടെന്നും, തനിക്ക് മുന്നില്‍ പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന ചര്‍ച്ചകളില്‍ താല്‍പര്യമില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. 63 വര്‍ഷത്തോളം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. രാജിവെക്കുകയോ, അംഗത്വം പുതുക്കുകയോ ചെയ്തിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
സിപിഎമ്മുമായി ഇടഞ്ഞ് അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച സുധാകരന്‍ യുഡിഎഫ് പിന്തുണയോടെയാണ് സഭയിലെത്തുന്നത്. സുധാകരന്‍റെ വിജയം പാർട്ടിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ആരെയും അമ്പരപ്പിക്കുന്ന വിജയങ്ങളിലൊന്നാണ് അമ്പലപ്പുഴയിൽ ജി. സുധാകരന്റേത്. സി.പി.എം സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ എച്ച്. സലാമിനെ പിന്നിലാക്കി 27935 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വൻ വിജയംതന്നെ സുധാകരൻ നേടി. ആകെ നേടിയത് 75184 വോട്ടുകൾ. തന്നെ വിലകൽപ്പിക്കാത്ത പാർട്ടി നേതൃത്വത്തിന് താനാരാണെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ജി. സുധാകരൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."